മലേഷ്യൻ വിമാന ദുരന്തം; പുതിയ തെളിവുകൾ ലഭിച്ചു
text_fieldsആംസ്റ്റർഡാം: മലേഷ്യൻ യാത്രാവിമാനമായ എം.എച്ച് 17 മിസൈൽ ഉപയോഗിച്ച് തകർത്തതാണെന്ന പുതിയ തെളിവുമായി അന്വേഷണ സംഘം. ഇതിന്‍റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ അന്വേഷണ സംഘം കേസെടുക്കുമെന്ന് വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്യുന് നു. അപകടത്തിൽ മരിച്ച യാത്രക്കാരന്‍റെ ശരീരത്തിൽനിന്ന് ലഭിച്ച ലോഹാവശിഷ്ടങ്ങളുടെ പരിശോധനയിലാണ് മിസൈൽ ആക്രമണമാ ണെന്ന നിഗമനത്തിലെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്.
നെതർലൻഡ്സിന്‍റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘമാണ് അപകടത്തെ കുറിച്ച് അന്വേഷിക്കുന്നത്. നാലുപേർക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി അന്വേഷണ സംഘം അറിയിച്ചെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
2014 ജൂലൈ 17ന് നെതർലൻഡ്സിന്‍റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽനിന്ന് പറന്നുയർന്ന വിമാനം റഷ്യ-യുക്രൈൻ അതിർത്തിയിൽ വിമതരുടെ കീഴിലുള്ള കിഴക്കൻ യുക്രൈൻ മേഖലയിലാണ് തകർന്നുവീണത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന 298 പേരും കൊല്ലപ്പെട്ടിരുന്നു. വിമാനം സ്വാഭാവികമായി തകർന്നതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, വിമാനം മിസൈൽ ഉപയോഗിച്ച് തകർത്തതാണെന്ന വ്യക്തമായ സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്.
കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അനുകൂല വിഘടനവാദികളാകാം വിമാനം ആക്രമിച്ചതെന്ന് സംശയമുയർന്നിരുന്നു. സൈനികവിമാനമാണെന്ന് കരുതി യാത്രാ വിമാനം ലക്ഷ്യമിട്ടതാകാമെന്നും അന്വേഷണസംഘം നിഗമനത്തിലെത്തിയിരുന്നു. റഷ്യൻ നിർമിത ബക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും കരുതുന്നു. എന്നാൽ, തങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണം റഷ്യ തുടക്കം മുതലേ നിഷേധിച്ചു.
അന്വേഷണ സംഘം പുതിയ കണ്ടെത്തലുകൾ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, അന്വേഷണവുമായി റഷ്യ സഹകരിക്കുന്നില്ലെന്ന് നെതർലൻഡ്സ് ആരോപിക്കുന്നു.