മലേഷ്യൻ വിമാനം തകർത്തത് റഷ്യൻ മിസൈൽ
text_fieldsക്വാലാലംപുർ: കിഴക്കൻ യുക്രെയ്നിൽ 2014 ജൂലൈയിൽ 298 യാത്രക്കാരുമായി തകർന്ന മലേഷ്യൻ വിമാനാപകടത്തിനു പിന്നിൽ റഷ്യയെന്ന് അന്വേഷണ സംഘം. ആംസ്റ്റർഡാമിൽനിന്നു മലേഷ്യയിലെ ക്വാലാലംപുരിലേക്കു പറന്ന എം.എച്ച് 17 വിമാനം തകർത്തത് റഷ്യൻ സൈന്യത്തിെൻറ മിസൈലാണെന്ന് രാജ്യാന്തര പ്രോസിക്യൂട്ടർമാരുടെ സംഘം വെളിപ്പെടുത്തി. ആദ്യമായാണ് പൊതുമധ്യത്തിൽ അന്വേഷക സംഘം ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അപകടത്തിൽ 298 പേരും മരിച്ചിരുന്നു.
റഷ്യയുടെ ബക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് 2016ൽ അന്വേഷണ സംഘം സൂചിപ്പിച്ചിരുന്നു. ഇൗ മിസൈൽ വിക്ഷേപിച്ചതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
റഷ്യയുടെ 53ാം ആൻറി-എയർക്രാഫ്റ്റ് ബ്രിഗേഡിൽനിന്നാണു മിസൈൽ വിക്ഷേപിച്ചതെന്നാണ് പറയുന്നത്. എന്നാൽ, ആരോപണം റഷ്യ തള്ളി. യുക്രെയ്ൻ വിമതരാണ് പിന്നിലെന്നാണ് റഷ്യയുടെ വാദം. ബക് മിസൈലാണ് വിമാനത്തിനുനേരെ പ്രയോഗിച്ചത്. ഈ മിസൈൽ വിക്ഷേപിക്കുന്നതിനുവേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യൻ സേനയുടെ ഭാഗമായിട്ടുള്ളവയാണ്.
ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച നൂറോളം പേരുടെ വിവരങ്ങൾ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതേസമയം, വിമാനം വെടിെവച്ചിട്ടവരെ വിചാരണ ചെയ്യാൻ രാജ്യാന്തര ട്രൈബ്യൂണൽ രൂപവത്കരിക്കാൻ യു.എൻ രക്ഷാസമിതിയിൽ നടത്തിയ നീക്കം റഷ്യ വീറ്റോ ചെയ്തതിനാൽ പ്രോസിക്യൂഷൻ സംഘത്തിെൻറ കണ്ടെത്തൽ അപ്രസക്തമാവുമെന്നാണ് വിലയിരുത്തൽ.
യുക്രെയ്ൻ വിമതരുടെ അധീനതയിലുള്ള പെർവോമയസ്ക് എന്ന ഗ്രാമത്തിൽനിന്നാണ് മിസൈൽ തൊടുത്തതെന്നായിരുന്നു രാജ്യാന്തര പ്രോസിക്യൂട്ടർമാരുടെ സംഘം കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നത്.
സംഭവത്തിനുശേഷം മിസൈൽ സാമഗ്രികൾ റഷ്യയിലേക്കു മാറ്റി. റഷ്യൻ സൈന്യത്തിെൻറ പിന്തുണയോടെ പോരാടുന്ന വിമതരാണ് സംഭവത്തിെൻറ പിന്നിലെന്നും പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. ആസ്ട്രേലിയ, ബെൽജിയം, മലേഷ്യ, നെതർലൻഡ്സ്, യുക്രെയ്ൻ എന്നിവിടങ്ങളിൽനിന്നുള്ള പ്രോസിക്യൂട്ടർമാരുടെ സംയുക്ത സംഘമാണ് അന്വേഷണത്തിന് ചുക്കാൻപിടിച്ചത്. വിമാനത്തിലെ ഭൂരിപക്ഷം പേരും ഡച്ച് യാത്രികരായിരുന്നു. ഈ സാഹചര്യത്തിലാണ് ഡച്ച് പൊലീസ് രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക ക്രൈം സ്ക്വാഡിനെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.