ഒരൊറ്റ ഫലസ്തീൻ- ഇസ്രായേൽ രാഷ്ട്രത്തിന് അനുകൂലം –ജോർഡൻ
text_fieldsഅമ്മാൻ: ഫലസ്തീനും ഇസ്രായേലും തമ്മിലെ സംഘർഷം ഇല്ലാതാക്കാൻ ഒരൊറ്റ ജനാധിപത്യ രാജ്യം എന്ന പരിഹാരത്തെ പോസിറ്റിവായാണ് കാണുന്നതെന്ന് ജോർഡൻ പ്രധാനമന്ത്രി ഉമർ റസ്സാസ്. വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ താമസ കേന്ദ്രങ്ങൾ നിർമിക്കുന്നതിനെ ഒരു നിലക്കും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ‘ദ ഗാർഡിയന്’ അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ താമസ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിെൻറ നീക്കം മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കും. ഇത് ദക്ഷിണാഫ്രിക്കയിൽ നിലനിന്ന വർണവെറിയിൽ അധിഷ്ഠിതമായ അപാർതീഡിന് സമാനമാകും. നിലവിൽ ഇസ്രായേൽ കൈയേറിയ ഇടങ്ങളിൽ താമസിക്കുന്ന ഫലസ്തീനികൾ ഇൗ വിവേചനം അനുഭവിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി നടക്കുന്ന ദ്വിരാഷ്ട്ര ഫോർമുല ചർച്ച വിജയിക്കാത്ത സാഹചര്യത്തിൽ ഇസ്രായേൽ- ഫലസ്തീൻ പൗരൻമാർക്ക് തുല്യ അവകാശമുള്ള ഒരൊറ്റ രാജ്യമായി മാറുകയാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തുല്യ അവകാശങ്ങളുള്ള ഏക രാഷ്ട്രം എന്ന നിലപാടിനെയും ഇസ്രായേൽ അംഗീകരിക്കുന്നില്ല. ജൂത രാഷ്ട്രം എന്ന പദവി നഷ്ടമാകുന്നതും ഫലസ്തീനിയൻ ജനത ജൂത ജനസംഖ്യയേക്കാൾ മുകളിൽ വരുമോയെന്ന ഭീതിയുമാണ് ഏക രാഷ്ട്രവാദം തിരസ്കരിക്കാൻ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നത്. അതേസമയം, സ്വതന്ത്രവും പരമാധികാരമുള്ള രണ്ട് രാഷ്ട്രങ്ങൾ എന്ന സാധ്യത അടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഫലസ്തീൻ നേതാക്കളിൽ ഒരു വിഭാഗം ഇതിനെ അനുകൂലിക്കുന്നുണ്ട്.
സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കപ്പെടുന്ന ഫലസ്തീനികളെ സ്വീകരിക്കാൻ ജോർഡൻ തയാറല്ല. ജോർഡനെ ഫലസ്തീൻ ആക്കി മാറ്റാനുള്ള ഇസ്രായേൽ തീവ്രവിഭാഗങ്ങളുെട വാദവും അംഗീകരിക്കില്ല. ജറൂസലമിലെ വിശുദ്ധ മുസ്ലിം, ക്രിസ്ത്യൻ കേന്ദ്രങ്ങളുടെ സംരക്ഷണാവകാശം ഉപേക്ഷിക്കാനും തയാറല്ലെന്ന് ജോർഡൻ പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.