സ്ത്രീകളുടെ കണ്ണട നിരോധനത്തിനെതിരെ കാമ്പയിനുമായി യുമി ഇഷികാവ വീണ്ടും
text_fieldsടോക്യോ: ജപ്പാനിലെ തൊഴിലിടങ്ങളിൽ വനിതകൾക്ക് ഉയരംകൂടിയ (ഹൈ ഹീൽ) പാദരക്ഷകൾ നിർബന്ധമാക്കുന്ന കോർപറേറ്റ് സംസ്കാരത്തിനെതിരെ പോരാടി ശ്രദ്ധനേടിയ നടിയും എഴുത്തുകാരിയുമായ യുമി ഇഷികാവ വീണ്ടും രംഗത്ത്. തൊഴിലിടങ്ങളിൽ സ്ത്രീകൾ കണ്ണട ധരിക്കുന്നതിനുള്ള വിലക്കിനെതിരെയാണ് 32കാരിയായ യുമിയുടെ പോരാട്ടം.
കണ്ണട വിലക്കിനെതിരെ തൊഴിൽ മന്ത്രാലയത്തിന് അവർ സമർപ്പിച്ച ഹരജിക്ക് അനുകൂലമായി 31,000 ഒപ്പുകളാണ് ലഭിച്ചത്. കണ്ണട ധരിക്കുേമ്പാൾ നിർവികാര ഭാവമായിരിക്കുമെന്നതാണ് കമ്പനികൾ അത് വിലക്കാൻ കാരണമായി പറയുന്നതെന്ന് കാമ്പയിനെ അനുകൂലിക്കുന്ന ഒരു യുവതി പറഞ്ഞു. കണ്ണട ധരിക്കുന്നത് നിരോധിക്കുകയോ അല്ലെങ്കിൽ ധരിക്കുന്നവർ പ്രത്യേകം മേക്കപ് ചെയ്യണമെന്ന് നിർദേശിക്കുകയോ ചെയ്യുന്നുണ്ടെന്നും യുമി ആരോപിച്ചു. സ്ത്രീകൾക്ക് മാത്രമായാണ് ഇത്തരം നിയമങ്ങൾ. ഇവ പുനഃപരിശോധിക്കപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു.
തൊഴിലിടങ്ങളിൽ സ്ത്രീകൾ ഹൈ ഹീൽ ധരിക്കണമെന്ന് നിർബന്ധിക്കുന്നത് പീഡനമായി പ്രഖ്യാപിക്കുന്ന നിയമം വേണമെന്നാവശ്യപ്പെട്ട് ജൂണിൽ യുമിയുടെ നേതൃത്വത്തിൽ ഹരജി നൽകിയിരുന്നു. ഒക്ടോബറിൽ സർക്കാർ പുറത്തിറക്കിയ കരട് രേഖയിൽ ഹൈ ഹീൽ വിഷയം സൂചിപ്പിച്ചില്ലെന്നതു തന്നെ െഞട്ടിച്ചുവെന്ന് അവർ പറഞ്ഞു.
തൊഴിലിടങ്ങളിലെ പീഡനം സംബന്ധിച്ച പുതിയ സർക്കാർ ചട്ടങ്ങളിൽ അവസാന തീരുമാനമെടുക്കും മുമ്പുള്ള നിർദേശങ്ങളിലൊന്നായി യുമിയുടെ പുതിയ ഹരജി പരിഗണിക്കുമെന്ന് തൊഴിൽ മന്ത്രാലയ അധികൃതർ അറിയിച്ചു.