ഹോങ്കോങ്ങിലെ പ്രതിഷേധം വിജയിച്ചു
text_fieldsഹോങ്കോങ് സിറ്റി: ഹോങ്കോങ്ങിൽ വൻ പ്രതിഷേധങ്ങൾക്കു വഴിവെച്ച, കുറ്റവാളികളെ വിചാരണക്കായി ചൈനക്കു കൈമാറുന്ന വിവാദ ബിൽ പിൻവലിച്ചു. ഇതോടെ മാസങ്ങളായി തുടരുന്ന പ്രക്ഷോഭം വിജയം കണ്ടു. ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്താണ് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് ബിൽ ഔദ്യോഗികമായി പിൻവലിക്കുന്നതായി അറിയിച്ചത്. ജനങ്ങളുടെ ഹിതം മാനിക്കുന്നതായും അവർ പറഞ്ഞു.
ജനാധിപത്യ പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ബിൽ പിൻവലിക്കൽ. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ലാം ബിൽ കൊണ്ടുവന്നത്. പതിനായിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ബിൽ താൽക്കാലികമായി റദ്ദാക്കി. എന്നാൽ, പൂർണമായി പിൻവലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാർ അറിയിച്ചു. ഇതോടൊപ്പം കാരീ ലാം രാജി വെക്കണമെന്നും ചൈനക്കു കീഴിലെ അർധ സ്വയം ഭരണകേന്ദ്രമായ ഹോങ്കോങ്ങിന് പൂർണ സ്വാതന്ത്ര്യം വേണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു.
പൊലീസ് അടിച്ചമർത്താൻ തുടങ്ങിയപ്പോൾ സമാധാനമായി തുടങ്ങിയ പ്രക്ഷോഭം അക്രമാസക്തമായി. നൂറുകണക്കിനു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭം പൊലീസ് ക്രൂരമായി അടിച്ചമർത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കുമെന്നും ലാം വ്യക്തമാക്കി.
ഇതിൽ സ്വതന്ത്രാന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്തവരെ നിരുപാധികം വിട്ടയക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം അവസാനിക്കാത്ത സാഹചര്യത്തിൽ കഴിയുമായിരുന്നുവെങ്കിൽ താൻ രാജിവെക്കുമായിരുന്നുവെന്ന് പറയുന്ന ലാമിെൻറ ശബ്ദരേഖ പുറത്തായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.