അഫ്ഗാനിൽ സമാധാനത്തിന് വഴിയൊരുങ്ങുന്നു; വെടിനിർത്തലുമായി താലിബാൻ
text_fieldsകാബൂൾ: കലുഷിതമായ അഫ്ഗാനിസ്താനിൽ സമാധാനത്തിന് വഴിയൊരുക്കി താലിബാെൻറ വെടിനിർത്തൽ പ്രഖ്യാപനം. സർക്കാർ ഒൗദ്യോഗികമായി നിരുപാധിക വെടിനിർത്തൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്കു ശേഷമാണ് താലിബാൻ പെരുന്നാൾ പരിഗണിച്ച് മൂന്നു ദിവസത്തേക്ക് ആക്രമണം നിർത്തുകയാണെന്ന് അറിയിച്ചത്.
വിദേശ സൈനികർ വെടിനിർത്തലിെൻറ പരിധിയിൽ വരില്ലെന്നും അവർക്കെതിരായ നീക്കം തുടരുമെന്നും താലിബാൻ നേതൃത്വം അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനം സമാധാനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് പാകിസ്താനിലെ അഫ്ഗാൻ അംബാസഡർ ഉമർ സഖിൽവാൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഹീറാത്ത് പ്രവിശ്യയിലെ സാവുലിൽ സുരക്ഷസേനയുടെ ഒൗട്ട്പോസ്റ്റുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 17 പേർ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് താലിബാെൻറ താൽക്കാലിക വെടിനിർത്തൽ. എന്നുമുതലാണ് നടപടിയെന്നു വ്യക്തമല്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി ജൂൺ 20 വരെ നിരുപാധിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രമുഖ പണ്ഡിതരുമായി നടത്തിയ ചർച്ചക്കു ശേഷമായിരുന്നു തീരുമാനം. താലിബാനുമായി വെടിനിർത്തൽ വേണമെന്ന് പണ്ഡിതസഭയാണ് നിർദേശം മുന്നോട്ടുവെച്ചത്. ഇതു പരിഗണിച്ചായിരുന്നു പ്രസിഡൻറിെൻറ പ്രഖ്യാപനം.
താലിബാനെ അംഗീകൃത സംഘടനയായി കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിഡൻറ് അംഗീകരിച്ചിരുന്നു. 16 വർഷമായി രാജ്യത്ത് തുടരുന്ന സംഘട്ടനത്തിന് അവസാനം കുറിച്ച് സമാധാന ചർച്ചകൾക്ക് തുടക്കം കുറിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
15,600 വിദേശ സൈനികർ നിലയുറപ്പിച്ചിട്ടും അഫ്ഗാനിസ്താനിൽ നിരവധി പ്രവിശ്യകളിൽ ആധിപത്യം താലിബാെൻറ കൈകളിലാണ്. കാബൂളിലെ പാവസർക്കാറിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് താലിബാന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.