സിറിയൻ സമാധാന ചർച്ച താൽകാലികമായി നിർത്തിവെച്ചു
text_fieldsജനീവ: യു.എൻ നേതൃത്വം നൽകിയ സിറിയൻ സമാധാന ചർച്ച താൽകാലികമായി നിർത്തിവെച്ചു. വിമതകേന്ദ്രമായ അലപോയയിൽ റഷ്യൻ മേൽനോട്ടത്തിൽ സിറിയ ആക്രമണം നടത്തിയതിനെ തുടർന്നാണ് തിരുമാനം. ഫെബ്രുവരി 25 വരെ ചർച്ചകൾ നിർത്തിവെച്ചതായി യു.എൻ മധ്യസ്ഥൻ സ്റ്റെഫാൻ ഡി മിസ്തൂര മാധ്യമങ്ങളെ അറിയിച്ചു. ചർച്ച തുടരാൻ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മിസ്തൂര വ്യക്തമാക്കി. സമാധാന ചർച്ച പുനരാരംഭിക്കാൻ യു.എസിന്‍റെയും റഷ്യയുടെയും സഹായം യു.എൻ തേടിയിട്ടുണ്ട്.
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് യു.എൻ നേതൃത്വത്തിൽ സമാധാന ചർച്ചകൾ ആരംഭിച്ചത്. എന്നാൽ, വിമത നേതാക്കളും പ്രസിഡന്‍റ് ബശാർ അൽ അസദും തമ്മിലുള്ള ചർച്ചകൾ രണ്ട് ദിവസം മാത്രം പിന്നിട്ടപ്പോഴാണ് റഷ്യയുടെ നേതൃത്വത്തിൽ വീണ്ടും ആക്രമണം നടന്നത്. അസദ് ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് വിമതർ നിലപാട് എടുത്തതോടെ യു.എൻ സമാധാന ചർച്ച അലസുകയായിരുന്നു.
സിറിയൻ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ യു.എൻ നടത്തിയ രണ്ട് ചർച്ചകളും പരാജയമായിരുന്നു. അഞ്ച് വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ അഞ്ചര ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
