Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാനെപ്പോലെ നിരവധി...

ഇംറാനെപ്പോലെ നിരവധി പേരുണ്ടിവിടെ

text_fields
bookmark_border
ഇംറാനെപ്പോലെ നിരവധി പേരുണ്ടിവിടെ
cancel

അലപ്പോ: പൊടിയില്‍ കുളിച്ച്, ചോരയൊലിക്കുന്ന മുഖവുമായി ആംബുലന്‍സിലിരിക്കുന്ന ഇംറാന്‍ ദഖ്നീശ് എന്ന അഞ്ചുവയസ്സുകാരന്‍െറ ചിത്രം ലോകത്തിന്‍െറ മനസ്സാക്ഷിയെ കുറച്ചൊന്നുമല്ല നോവിച്ചത്. എന്നാല്‍, കളിപ്പാട്ടങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമിടയില്‍ കളിച്ചുല്ലസിക്കേണ്ട പ്രായത്തില്‍ ലോകശക്തികളുടെ ആശീര്‍വാദത്തോടെ നടക്കുന്ന ‘യുദ്ധ’ത്തിന്‍െറ ഇരകളാകുന്ന നിരവധി കുട്ടികള്‍ സിറിയയിലുണ്ടെന്ന് ഇംറാനെ രക്ഷപ്പെടുത്തുന്നത് വിഡിയോയില്‍ പകര്‍ത്തിയ മുസ്തഫ അസ്സാറൂത് എന്ന മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.

 ‘പൊടിപടലങ്ങള്‍ക്കിടയില്‍നിന്ന് നിരവധി കുട്ടികളെ രക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ഇംറാന്‍ അവന്‍െറ നിഷ്കളങ്കതയാല്‍ എന്താണ് സംഭവിക്കുന്നതെന്നറിയുന്നുണ്ടായിരുന്നില്ല’ -അദ്ദേഹം ഓര്‍ത്തെടുത്തു. ശൈശവം ചെലവിട്ട ഖാതര്‍ജിയില്‍ ഒരു കുഞ്ഞിന് ജീവന്‍ തിരിച്ചുകൊടുക്കാനായതിലുള്ള അളവറ്റ ആഹ്ളാദത്തിലാണ് മുസ്തഫ അസ്സാറൂത്. താന്‍ പകര്‍ത്തിയ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന്‍െറ ആഹ്ളാദത്തിനപ്പുറം അതാണ് അദ്ദേഹത്തിന് സംതൃപ്തി നല്‍കുന്നത്. അലപ്പോയിലെ നിരവധി വ്യോമാക്രമണങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍, രക്തവും പൊടിയും നിറഞ്ഞ ഇംറാന്‍െറ മുഖത്ത് അതിനേക്കാളധികം എന്തൊക്കെയോ ഉണ്ടായിരുന്നെന്നും മുസ്തഫ പറയുന്നു.

 ‘ആക്രമണമുണ്ടായ സ്ഥലത്ത് പൊടുന്നനെ കടന്നുചെല്ലാനായില്ല. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളും ഇടുങ്ങിയ വഴിയും കാരണം ഞെങ്ങി ഞെരുങ്ങി നീങ്ങുകയായിരുന്നു ഞങ്ങള്‍. ആദ്യം കണ്ടെടുത്തത് ഇംറാനെയായിരുന്നു. അപ്പോള്‍ അവന്‍െറ അടുത്തെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല. അടുത്ത ഏതാനും നിമിഷങ്ങള്‍കൂടി അവര്‍ അവിടെ നിന്നിരുന്നെങ്കില്‍ പിന്നെയും മുരണ്ടത്തെിയ ബോംബറുകള്‍ ആ ആറു ജന്മങ്ങളെ കൂടി നക്കിത്തുടക്കുമായിരുന്നു. ഇംറാന്‍െറ പടം ലോകത്തെ സംഭ്രമിപ്പിച്ചെങ്കിലും അലപ്പോയില്‍ അതൊരു ചലനവും സൃഷ്ടിച്ചില്ല -മുസ്തഫ പറയുന്നു. പിന്നെയും റഷ്യന്‍ യുദ്ധവിമാനങ്ങള്‍ സിവിലിയന്മാരുടെ വാസകേന്ദ്രങ്ങള്‍ക്കുമേല്‍ വട്ടമിട്ടു പറക്കുകയും തീതുപ്പുകയും നിരവധി മനുഷ്യരെ നക്കിത്തുടക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലൊരു പ്രസിദ്ധി ആ പടത്തിനു കിട്ടുമെന്നു കരുതിയിട്ടില്ളെന്ന് ഇംറാന്‍െറ ചിത്രം പകര്‍ത്തിയ മഹ്മൂദ് റസ്ലാന്‍ പറയുന്നു. ‘ബുധനാഴ്ച വൈകുന്നേരമാണ് ഖാതര്‍ജിയില്‍ ആക്രമണം നടക്കുന്നത്. റഷ്യയുടെ സുഖോയ് 24 ബോംബര്‍ വിമാനങ്ങളാണ് ഗ്രാമത്തില്‍ ആക്രമണം നടത്തിയത്. മിനിറ്റുകള്‍ക്കുള്ളില്‍ ഞാനും രണ്ടു ആംബുലന്‍സുകളും സ്ഥലത്തത്തെി. രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു തരിപ്പണമായിടത്താണ് എത്തിയത്. അടുത്തുതന്നെ പകുതി നശിപ്പിക്കപ്പെട്ട കെട്ടിടത്തിലായിരുന്നു ഇംറാന്‍െറ കുടുംബം താമസിച്ചിരുന്നത്. ഇംറാനെയും മാതാപിതാക്കളെയും മൂന്നു സഹോദരങ്ങളെയും ഞങ്ങള്‍ക്ക് രക്ഷിക്കാനായി. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു പൊക്കിയെടുക്കുമ്പോള്‍ ഇംറാന്‍ മിണ്ടിയതേയില്ല. കരച്ചിലോ ഞരക്കമോ കേള്‍ക്കാനുണ്ടായിരുന്നില്ല. ബോംബറുകള്‍ തീ തുപ്പിയതിന്‍െറ ആഘാതത്തില്‍ ഞെട്ടിത്തരിച്ചതായിരിക്കാം അവനെന്നാണ് ആംബുലന്‍സ് വളണ്ടിയര്‍മാര്‍ പറഞ്ഞത്.

ഇതുവരെ സംഘര്‍ഷസ്ഥലങ്ങളില്‍നിന്നെടുത്ത ആയിരക്കണക്കിനു പടങ്ങളിലൊന്നായേ എനിക്ക് അപ്പോഴും ഈ പടം തോന്നിയിരുന്നുള്ളൂ. എന്നാല്‍, കുഞ്ഞിന്‍െറ നിഷ്കളങ്കതയും തരിച്ചിരിക്കുന്ന നിലയുമാകാം ഇത്രയധികം സ്വാധീനം ആ പടത്തിനുണ്ടാക്കിയത് - മഹ്മൂദ് ‘അല്‍ അറബീ അല്‍ജദീദ്’ ഓണ്‍ലൈന്‍ പത്രത്തോട് പറഞ്ഞു.

ഇംറാന്‍െറ രൂപം കണ്ട് തരിച്ചുപോയെന്ന് അലപ്പോയിലെ ആശുപത്രിയില്‍ ആദ്യം ചികിത്സിച്ച ഡോക്ടര്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. ‘അവന്‍ വീട്ടില്‍ ഉറങ്ങുകയോ വെറുതെയിരിക്കുകയോ ആയിരിക്കാം. അപ്പോഴാണ് വീട് അവന്‍െറമേല്‍ തകര്‍ന്നു വീഴുന്നത്. ഷോക്കേറ്റതു പോലെയായിരുന്നു അവന്‍. ചികിത്സിക്കുമ്പോള്‍ കരയുകയോ തേങ്ങുകപോലുമോ ചെയ്തില്ല.’ -ഡോക്ടര്‍ ഓര്‍
ത്തെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aleppo attackimran dagneesh
Next Story