‘പ്രളയം അനുഗ്രഹം, വെള്ളം വീപ്പകളിൽ സംഭരിക്കണം’; 800ലേറെ പേർ മരിച്ച പ്രളയത്തിൽ വിചിത്ര നിർദേശവുമായി പാക് മന്ത്രി
text_fieldsപാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
ഇസ്‍ലാമാബാദ്: 800ലേറെ പേർ കൊല്ലപ്പെടുകയും 24 ലക്ഷം ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്ത പ്രളയത്തിൽ പാകിസ്താൻ വിറങ്ങലിച്ചു നിൽക്കുമ്പോൾ വിചിത്രമായ ഉപദേശവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പ്രളയത്തെ അനുഗ്രഹമായി കാണമെന്നും, താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ പ്രളയ ജലം ഒഴുക്കികളയുന്നതിന് പകരം, കണ്ടെയ്നറുകളും വീപ്പകളിലുമായി സംഭരിച്ചുവെക്കണമെന്നും മന്ത്രി നിർദേശിച്ചു.
ജൂൺ 26ന് തുടങ്ങി ആഗസ്റ്റ് വരെ നീണ്ടു നിന്ന കനത്ത മഴയെ തുടർന്നാണ് പാകിസ്താനിലെ വിവിധ പ്രദേശങ്ങൾ പ്രളയക്കെടുതിയിലായത്. ചരിത്രത്തിലെ ഏറ്റവും വലിയ മൺസൂൺ മഴ രേഖപ്പെടുത്തിയ പാകിസ്താനിൽ ആയിരത്തിൽ അധികം ഗ്രാമങ്ങളാണ് പ്രളയ ദുരിതത്തിലായത്. പഞ്ചാബ് പ്രവിശ്യമാണ് ഏറ്റവും കൂടുതൽ പ്രളയബാധിത പ്രദേശമായി മാറിയത്. നദികൾ കരകവിയുകയും, മിന്നൽ പ്രളയവും ഉരുൽപൊട്ടലും ദുരന്ത വ്യാപ്തികൂട്ടി.
രണ്ടു മാസത്തിലേറെ നീണ്ടു നിന്ന ശക്തമായ മഴയിൽ പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയമായെന്ന വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമാവുന്നതിനിടെയാണ് ദുനിയ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പ്രതിരോധമന്ത്രിയുടെ പരാമർശം.
‘പാകിസ്താനിലെ പ്രളയ സാഹചര്യത്തിനെതിരെ പ്രതിഷേധിക്കുന്നവർ വെള്ളം വീടുകളിൽ ശേഖരിക്കണം. കണ്ടെയ്നറുകളും വീപ്പകളും ഉപയോഗിക്ക് പ്രളയ ജലത്തെ ഫലപ്രദമായി സംഭരിക്കണം. ഇതൊരു അനുഗ്രഹമായാണ് കണക്കാക്കേണ്ടത് ’-മന്ത്രി പറഞ്ഞു.
10ഉം 15ഉം വർഷമെടുത്ത് നിർമിക്കുന്ന മെഗാ ഡാം പ്രൊജക്ടുകൾക്കു പകരം ചെറു ഡാമുകൾ ചുരുങ്ങിയ സമത്തിനുള്ളിൽ പണിത് പരിഹാരമുണ്ടാക്കാമെന്നും മന്ത്രി നിർദേശിച്ചു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മാത്രം പ്രളയം 20 ലക്ഷം പേരെയാണ് ബാധിച്ചത്. ജൂൺ 26 മുതൽ ആഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം 854 പേർ പ്രളയത്തിലും മഴക്കെടുതിയിലുമായി കൊല്ലപ്പെട്ടതായി ദേശീയ ദുരന്ത മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
ചെനാബ് നദിയില്‍ ഉയരുന്ന ജലനിരപ്പ് പഞ്ചാബ് പ്രവിശ്യയിലെ മുല്‍താന്‍ ജില്ലയെ വെള്ളത്തിനടിയിലാക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി. പഞ്ചാബിലെ പഞ്ച്‌നാദ് നദിയിലെ ജലനിരപ്പ് വെള്ളിയാഴ്ചയോടെ അപകടകരമായ തോതില്‍ ഉയരുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വർഷത്തേക്കാൾ 50-60 ശതമാനം അധികമാണ് ഇത്തവണത്തെ മഴയെന്ന് ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി. ആഗസ്റ്റ് അവസാനം വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചത്. സെപ്റ്റംബറിലും രണ്ടോ മൂന്നോ തവണ മഴതരംഗം ഉണ്ടാകുമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് ത്വയ്യിബ് ഷാ പറഞ്ഞു. ഖൈബർ പക്തൂൺക്വയിലാണ് കൂടുതൽ നാശമുണ്ടായത്.
അടുത്ത രണ്ടു ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് പ്രവചനം. നദികളിലെ ജലനിരപ്പുയരുകയും, താഴ്ന്ന മേഖലകൾ വെള്ളത്തിനിടയിലാവുകയും ചെയ്തത് കാരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതായും ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. കാർഷിക മേഖലയെയും പ്രളയം ബാധിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. വിളവെടുപ്പിന് പാകമായ കൃഷി വലിയതോതിൽ നശിച്ചതു കാരണം രാജ്യത്തെ ഭക്ഷ്യ സുരക്ഷയിൽ ആശങ്ക ഉയർത്തുന്നതായി യു.എൻ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

