പുതിയ ഭൂപടം...
text_fields‘മെർക്കേറ്റർ’ ഭൂപടത്തിലെയും (ഇടത്) ‘ഈക്വൽ എർത്ത്’ ഭൂപടത്തിലെയൂം ആഫ്രിക്കൻ ഭൂഖണ്ഡം
നൂറ്റാണ്ടുകളായി ലോകത്തിന്റെ മനസ്സിലുള്ള ഭൂമിശാസ്ത്ര ചിത്രം തിരുത്തപ്പെടുകയാണ്. ആഫ്രിക്ക ഉൾപ്പെടെയുള്ള ഭൂഖണ്ഡങ്ങളുടെ യഥാർഥ വിസ്തൃതി തെറ്റായി അവതരിപ്പിക്കുന്ന പരമ്പരാഗത ‘മെർക്കേറ്റർ ഭൂപട’ത്തിന് പകരം കൂടുതൽ കൃത്യതയുള്ള ‘ഈക്വൽ എർത്ത്’ ഭൂപടത്തിന് യു.എൻ അംഗീകാരം നൽകിയിരിക്കുന്നു. ഇതോടെ, യൂറോപ്യൻ അധീശത്വത്താൽ ആഫ്രിക്ക ഉൾപ്പെടെയുള്ള ഭൂവിഭാഗങ്ങൾ ഭൂപടത്തിൽ നേരിട്ട വിവേചനങ്ങൾക്ക് അറുതിയാകുന്നു. അതോടൊപ്പം, ഭൗമ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമാവുകയും ചെയ്തിരിക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്. ഉത്തര അറ്റ്ലാന്റിക്കിൽ സ്ഥിതി ചെയ്യുന്ന ഈ മഹാദ്വീപിന്റെ വിസ്തൃതി കണക്കാക്കിയിരിക്കുന്നത് ഏതാണ്ട് 22 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഭൂമിയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഭൂഖണ്ഡം ആഫ്രിക്കയാണ്. 55ഓളം രാജ്യങ്ങൾ സ്ഥിതി ചെയ്യുന്ന ഈ ഭൂഖണ്ഡത്തിന്റെ വിസ്തൃതി 3.03 കോടി ചതുരശ്ര കിലോമീറ്റർ. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഗ്രീൻലാൻഡിനേക്കാൾ 14 മടങ്ങ് വിസ്തൃതിയുണ്ട് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്. എന്നാൽ, നിങ്ങളുടെ കൈയിലുള്ള ഭൂപടമൊന്ന് ശ്രദ്ധിക്കൂ ; ഗ്രീൻലാൻഡും ആഫ്രിക്കയും ഒരേ വലുപ്പത്തിലായിരിക്കും അതിൽ ചിത്രീകരിച്ചിട്ടുണ്ടാവുക! നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത ‘മെർക്കേറ്റർ’ ഭൂപടത്തിന്റെ പരിമിതിയാണിത്. പല രാജ്യങ്ങളും അതിന്റെ യഥാർഥ വലുപ്പത്തിലല്ല ചിത്രീകരിച്ചിരിക്കുന്നത്; ഗോളാകൃതിയിലുള്ള ഭൂമിയെ പരന്നൊരു പ്രതലത്തിലേക്ക് മാറ്റിയപ്പോൾ സംഭവിച്ച ‘പ്രൊജക്ഷൻ തകരാറാ’ണ് ഇതിന് കാരണം.
ഇങ്ങനെയൊരു വലിയ അപാകതയുള്ള ഭൂപടമാണ് നാല് നൂറ്റാണ്ടുകളായി ലോകത്ത് ഉപയോഗത്തിലുള്ളതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? സ്കൂൾ ക്ലാസ് മുറികളിലും ഓഫിസുകളുടെ ചുവരുകളിലും ഓൺലൈൻ മാപ്പുകളിലും കാലങ്ങളായി നമ്മൾ കണ്ടുപരിചയിച്ച ലോകഭൂപടം ഭൂമിയുടെ യഥാർഥ രൂപത്തെ അതേപടി കാണിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ, ഭൂപടം കാലോചിതമായി പരിഷ്കരിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമായിരുന്നു. പ്രത്യേകിച്ചും, മെർക്കേറ്റർ ഭൂപടത്തിൽ വല്ലാതെ ചുരുങ്ങിപ്പോയ ആഫ്രിക്കൻ രാജ്യങ്ങളാണ് ഈ ആവശ്യം പ്രധാനമായും ഉന്നയിച്ചത്.
അറബ് ഭൂമി ശാസ്ത്രജ്ഞനായിരുന്ന അൽ ഇദ്രീസിയുടെ (1100-1165) ലോകഭൂപടം. ഇതിൽ തെക്കും വടക്കും നിലവിലുള്ള രീതിയുടെ നേരെ വിപരീത സ്വഭാവത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്
സെപ്റ്റംബർ നാലിന് ആഫ്രിക്കൻ രാജ്യമായ ടോഗോ മുന്നോട്ടുവെച്ച ‘ഭൂപടം കൃത്യപ്പെടുത്തുക (കറക്ട് ദി മാപ്പ്)’ എന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ പാസാക്കി. ഭൂഖണ്ഡങ്ങളുടെ ആപേക്ഷിക വിസ്തൃതി കൂടുതൽ യാഥാർഥ്യബോധത്തോടെ കാണിക്കുന്ന ‘ഈക്വൽ എർത്ത്’ പോലുള്ള മാപ്പുകളെയാണ് യു.എൻ പ്രമേയം പ്രോത്സാഹിപ്പിക്കുന്നത്. സ്കൂളുകൾ, സർക്കാറുകൾ, അന്താരാഷ്ട്ര സംഘടനകൾ, സാങ്കേതിക കമ്പനികൾ എന്നിവ ഭൂപടങ്ങൾ ഉപയോഗിക്കുമ്പോൾ ഇത്തരം രീതികൾ പരിഗണിക്കണമെന്നും യു.എൻ ആവശ്യപ്പെടുന്നു.
നിഷ്പക്ഷമല്ലാത്ത ലോകഭൂപടം
ഫ്ലെമിഷ് കാർട്ടോഗ്രാഫറായിരുന്ന ജെറാർഡസ് മെർക്കേറ്റർ 1569ലാണ് നാം ഇന്ന് ഉപയോഗിക്കുന്ന മാപ്പ് അവതരിപ്പിച്ചത്. മെർക്കാർട്ടർ പ്രൊജക്ഷൻ എന്നറിയപ്പെട്ട ആ ഭൂപടം പ്രധാനമായും സമുദ്രയാത്രക്ക് സഹായകമാകുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരുന്നത്. കപ്പലുകൾക്ക് സ്ഥിരദിശയിലുള്ള യാത്രാമാർഗങ്ങൾ ഭൂപടത്തിൽ നേരായ രേഖകളായി കാണാൻ കഴിയുന്നത് അതിന്റെ വലിയ നേട്ടം തന്നെയായിരുന്നു. ആ നിലയിൽ അതിന് വലിയ സ്വീകാര്യതയുമുണ്ടായി. എന്നാൽ, പ്രശ്നം മറ്റൊന്നായിരുന്നു: മുമ്പ് സൂചിപ്പിച്ചതുപോലെ, ഗോളാകൃതിയിലുള്ള ഭൂമിയെ ഒരു പരന്ന ചതുരത്തിലേക്ക് പകർത്തുമ്പോൾ എവിടെയെങ്കിലും രൂപമോ വിസ്തൃതിയോ ദൂരമോ ദിശയോ വളച്ചൊടിക്കപ്പെടും.
മെർക്കേറ്റർ പ്രൊജക്ഷനിൽ, ഭൂമധ്യരേഖയിൽനിന്ന് ധ്രുവങ്ങളിലേക്ക് നീങ്ങുന്തോറും ഭൂവിഭാഗങ്ങളുടെ ദൃശ്യവലുപ്പം അസാധാരണമായി വർധിക്കുന്നു. അതുകൊണ്ടാണ് ഗ്രീൻലാൻഡ് ആഫ്രിക്കയുടെ അത്രതന്നെ വലുപ്പമുള്ള പ്രദേശമായി തോന്നുന്നത്. ഈ വികലത ഗ്രീൻലാൻഡിൽ മാത്രം ഒതുങ്ങുന്നില്ല. യൂറോപ്പും വടക്കേ അമേരിക്കയിലെ ഉയർന്ന അക്ഷാംശ പ്രദേശങ്ങളും യഥാർഥത്തേക്കാൾ വലുതായി പ്രത്യക്ഷപ്പെടുമ്പോൾ, ഭൂമധ്യരേഖയോട് അടുത്ത ആഫ്രിക്ക, തെക്കേ അമേരിക്ക, ദക്ഷിണ-തെക്കുകിഴക്കൻ ഏഷ്യയിലെ പല പ്രദേശങ്ങളും താരതമ്യേന ചെറുതായി കാണപ്പെടുന്നു.
ഇത് വെറുമൊരു ഗണിതപ്രശ്നമല്ലെന്നാണ് മെർക്കേറ്റർ ഭൂപടത്തിന്റെ വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. നൂറ്റാണ്ടുകളായി ഒരേ രീതിയിലുള്ള ലോകഭൂപടം കാണുന്ന മനുഷ്യരുടെ മനസ്സിൽ രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും വലുപ്പം, കേന്ദ്രസ്ഥാനം, പ്രാധാന്യം തുടങ്ങിയവയെക്കുറിച്ചുള്ള ധാരണ രൂപപ്പെടാം. ആഫ്രിക്കയുടെ യഥാർഥ വിസ്തൃതി ദൃശ്യപരമായി ചെറുതാക്കപ്പെട്ടത് വിദ്യാഭ്യാസ-സാംസ്കാരിക തലങ്ങളിൽ ഭൂഖണ്ഡത്തെക്കുറിച്ചുള്ള തെറ്റായ പൊതുബോധത്തിന് വഴിവെച്ചുവെന്നാണ് ‘കറക്ട് ദി മാപ്പ്’ പ്രചാരണത്തിന് പിന്നിലുള്ള വാദം.
ടോഗോയുടെ നേതൃത്വത്തിലുള്ള പ്രമേയവും ഇത്തരം ഭൂപട അവതരണങ്ങൾക്ക് വിദ്യാഭ്യാസപരവും സാംസ്കാരികവും ഭൗമരാഷ്ട്രീയവുമായ ദീർഘകാല പ്രത്യാഘാതങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ, മെർക്കേറ്റർ തന്നെ ആഫ്രിക്കയെ ചെറുതാക്കാൻ ലക്ഷ്യമിട്ടാണ് ഭൂപടം നിർമിച്ചതെന്ന അർഥത്തിൽ ഇത് വായിക്കരുത്. 16ാം നൂറ്റാണ്ടിൽ സമുദ്രനാവിഗേഷൻ എന്ന പ്രത്യേക ആവശ്യത്തിന് മികച്ച പരിഹാരമായിരുന്നു ആ പ്രൊജക്ഷൻ. പ്രശ്നം, അതിനായി രൂപപ്പെടുത്തിയ മാതൃക പിന്നീട് ലോകത്തിന്റെ പൊതുവായ രാഷ്ട്രീയ-വിദ്യാഭ്യാസ ഭൂപടമായി വ്യാപകമായി ഉപയോഗിക്കപ്പെട്ടതിലാണ്. ഇപ്പോൾ അതിനൊരു താൽക്കാലിക പരിഹാരമായിരിക്കുകയാണ്. അതാണ് ഈക്വൽ എർത്ത്.
‘ഈക്വൽ എർത്ത്’ പരിഹാരമോ?
മെർക്കേറ്ററിന്റെ വിസ്തൃതി വികലതക്ക് പരിഹാരമായി നിരവധി ഭൂപട മാതൃകകൾ മുൻകാലത്തുതന്നെ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് ഗാൽ-പീറ്റേഴ്സ് പ്രൊജക്ഷൻ ആയിരുന്നു. ജെയിംസ് ഗാൽ എന്ന സ്കോട്ടിഷ് പുരോഹിതനും ജർമൻ ചരിത്രകാരനായ അർനോ പീറ്റേഴ്സുമാണ് വെവ്വേറെ കാലഘട്ടങ്ങളിലായി ഈ ഭൂപടം തയാറാക്കിയത്. 1855ൽ ജെയിംസ് ഗാൽ ഈ ഭൂപടം അവതരിപ്പിക്കുമ്പോൾ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 1960കളിൽ അർനോ പീറ്റേഴ്സ് അതിനെ ചില ഭേദഗതികളോടെ പുനരവതരിപ്പിക്കുകയായിരുന്നു. ഭൂവിഭാഗങ്ങളുടെ പരസ്പര വിസ്തൃതി അത് ശരിയായി കാണിച്ചെങ്കിലും രാജ്യങ്ങളുടെ രൂപം നീണ്ടതും അസ്വാഭാവികവുമാകുന്നുവെന്ന വിമർശനം അതിനെതിരെ ഉയർന്നു.
ഇതിനു പിന്നാലെയാണ് അമേരിക്കൻ കാർട്ടോഗ്രാഫർ ടോം പാറ്റേഴ്സൺ, സോഫ്റ്റ്വെയർ എൻജിനീയറും ഭൂപട വിദഗ്ധനുമായ ബോയാൻ ഷാവ്രിച്ച്, ആസ്ട്രേലിയയിലെ മോണാഷ് സർവകലാശാലയിലെ ബെർണാഡ് ജെന്നി എന്നിവർ ചേർന്ന് ഈക്വൽ എർത്ത് പ്രൊജക്ഷൻ വികസിപ്പിച്ചത്. 2018ൽ അവരുടെ ഗവേഷണം പ്രസിദ്ധീകരിച്ചു. ലോകഭൂപടത്തിൽ രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും യഥാർഥ വിസ്തീർണം കൃത്യമായി പ്രതിഫലിപ്പിക്കാൻ രൂപകൽപന ചെയ്ത ഭൂപടരീതിയാണ് ‘ഈക്വൽ എർത്ത് പ്രൊജക്ഷൻ’. വ്യാപകമായി ഉപയോഗിക്കുന്ന റോബിൻസൺ ഭൂപടത്തിന്റെ രൂപകൽപനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ രീതി വികസിപ്പിച്ചത്. എന്നാൽ, റോബിൻസൺ ഭൂപടത്തിൽനിന്ന് വ്യത്യസ്തമായി ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും ആപേക്ഷിക വിസ്തീർണം നിലനിർത്താൻ ഈക്വൽ എർത്ത് പ്രൊജക്ഷന് കഴിയും.
ലോകഭൂപടത്തിൽ ഭൂമധ്യരേഖക്ക് സമീപമുള്ള ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളുടെ ആപേക്ഷിക വിസ്തീർണം ശരിയായി പ്രതിഫലിപ്പിക്കാൻ ഈക്വൽ എർത്ത് പ്രൊജക്ഷന് കഴിയും. വടക്കൻ അക്ഷാംശങ്ങളിലുള്ള പ്രദേശങ്ങൾ അനാവശ്യമായി വലുതായി കാണപ്പെടുന്ന പ്രശ്നവും ഇതിലൂടെ ഒഴിവാക്കാം. ഭൂമിയുടെ ഗോളാകൃതിയെ ഓർമിപ്പിക്കുന്ന വളഞ്ഞ പുറംവരകളും നേർ ദിശയിലുള്ള അക്ഷാംശ രേഖകളും ഈ ഭൂപടത്തിന്റെ പ്രത്യേകതകളാണ്. അക്ഷാംശ രേഖകൾ നേർദിശയിലായതിനാൽ വിവിധ പ്രദേശങ്ങൾ ഭൂമധ്യരേഖയിൽനിന്ന് എത്രത്തോളം വടക്കോ തെക്കോ സ്ഥിതിചെയ്യുന്നുവെന്ന് മനസ്സിലാക്കാനും കഴിയും. അതേസമയം, ഈക്വൽ എർത്ത് പ്രൊജക്ഷനും പൂർണമായും പിഴവുകളില്ലാത്ത ഭൂപടമല്ല.
ഭൂമിയുടെ ഗോളാകൃതിയിലുള്ള ഉപരിതലത്തെ പരന്ന പ്രതലത്തിലേക്ക് മാറ്റുമ്പോൾ ചില ആകൃതിവ്യത്യാസങ്ങൾ ഒഴിവാക്കാനാകില്ല. ഒരു ഗോളത്തെ കീറുകയോ വലിക്കുകയോ ചെയ്യാതെ സമതലത്തിലാക്കാൻ കഴിയാത്ത ഓറഞ്ചിന്റെ തൊലിയോടാണ് കാർട്ടോഗ്രാഫർമാർ ഈ പ്രശ്നത്തെ ഉപമിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തെയും അതുപോലെ ഒരു പരന്ന ഷീറ്റിലേക്ക് മാറ്റുമ്പോൾ എന്തെങ്കിലും വിട്ടുവീഴ്ച നിർബന്ധമാണ്.വിസ്തീർണം കൃത്യമായി നിലനിർത്തുമ്പോഴും പ്രത്യേകിച്ച് ധ്രുവപ്രദേശങ്ങളിലെ ഭൂവിഭാഗങ്ങളുടെ ആകൃതിയിൽ വ്യതിയാനം സംഭവിക്കാം. അതിനാൽ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ ഒരേയൊരു ഭൂപടരീതിയായി ഇതിനെ കണക്കാക്കാനാവില്ല.
കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യ, രോഗവ്യാപനം, ഭൂവിനിയോഗം തുടങ്ങിയ വിവരങ്ങൾ ലോകഭൂപടത്തിലൂടെ അവതരിപ്പിക്കുമ്പോൾ പ്രദേശങ്ങളുടെ ആപേക്ഷിക വിസ്തീർണം നിലനിർത്തുന്ന ഭൂപടരീതികൾക്ക് പ്രാധാന്യമുണ്ട്. ഈ ആവശ്യങ്ങൾക്കുള്ള ഒരു മാർഗമെന്ന നിലയിൽ ഈക്വൽ എർത്ത് പ്രൊജക്ഷൻ താരതമ്യേന മെച്ചമാണ് എന്നേ പറയാനാവൂ. അപ്പോഴും, മെർക്കേറ്റർ ഭൂപടത്തിലേതുപോലുള്ള പലതരം പരിമിതികളും ഇവിടെയും സംഭവിക്കാം. ഏതൊരു ഭൂപടവും നിഷ്പക്ഷമല്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. ഭൂപടത്തെക്കുറിച്ചുള്ള കൗതുകകരമായൊരു ചോദ്യമുണ്ട്: എന്തുകൊണ്ടാണ് വടക്ക് എല്ലായ്പ്പോഴും മുകളിൽ വരുന്നത്? സത്യത്തിൽ അത് നിർബന്ധമൊന്നുമില്ല. ചില അറബ്/ഇസ്ലാമിക ഭൂപടങ്ങളിൽ തെക്ക് മുകളിലായി ചിത്രീകരിച്ചിട്ടുണ്ട്. അത്തരം ഭൂപടങ്ങളിൽ മക്ക ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഇന്നത്തെ നമ്മൾ പരിചയപ്പെട്ട സ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രത്യക്ഷപ്പെട്ടതായും ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. അതുപോലെ ലോകഭൂപടത്തിന്റെ മധ്യഭാഗത്ത് ഗ്രീനിച്ച് വരുന്നത് ബ്രിട്ടീഷ്-യൂറോപ്യൻ ചരിത്രത്തിന്റെ സ്വാധീനവുമായി ബന്ധപ്പെട്ട ഒരു മാനദണ്ഡമാണ്. ലോകത്തെ വേറൊരു രേഖയെ കേന്ദ്രമാക്കി വരച്ചാലും ഭൂമിശാസ്ത്രപരമായി തെറ്റില്ല. എന്ത് മുകളിൽ വെക്കുന്നു, എന്ത് നടുവിൽ വെക്കുന്നു, ഏത് പ്രൊജക്ഷൻ ഉപയോഗിക്കുന്നു തുടങ്ങിയ തീരുമാനങ്ങൾ ലോകം നമ്മുടെ കണ്ണിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതിനെ സ്വാധീനിക്കുന്നു. ഈ സ്വാധീനത്താൽ ഭൂപടത്തിൽനിന്ന് ചുരുങ്ങിപ്പോയ ദേശങ്ങളാണിപ്പോൾ നീതിതേടി ഐക്യരാഷ്ട്ര സഭയിലെത്തിയതും താരതമ്യേന നീതിയുക്തമായൊരു മാപ്പ് നേടിയെടുത്തിരിക്കുന്നതും.
പുതിയ ഭൂപടത്തിലെ അതിർത്തിത്തർക്കം
ഈക്വൽ എർത്ത് ഭൂപടത്തിനായുള്ള യു.എൻ പ്രമേയത്തെ 164 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ യു.എസ് മാത്രമാണ് എതിർത്തത്. യുക്രെയ്ൻ ഉൾപ്പെടെ ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഭൂഖണ്ഡങ്ങളുടെ യഥാർഥ വിസ്തൃതിയെ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഈക്വൽ എർത്ത് പ്രൊജക്ഷൻ പക്ഷേ പുതിയ അതിർത്തി തർക്കങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. അതൂകൂടിയാണ് എതിർവോട്ടെടുപ്പിലൂടെയൂം വോട്ടെടുപ്പ് ബഹിഷ്കരണത്തിലൂടെയും പ്രകടമായിരിക്കുന്നത്. എസ്തോണിയ, ജോർജിയ, ലിത്വാനിയ, മൾഡോവ, സെർബിയ എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന മറ്റുള്ളവർ.
പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ഇന്ത്യ, ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും ചിത്രീകരണത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങൾ രാജ്യത്തിന്റെ ഔദ്യോഗിക ഭൂപടത്തിന് അനുസൃതമായി ചിത്രീകരിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആവശ്യം. ജമ്മു-കശ്മീരും ലഡാക്കും ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ചിത്രീകരണം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ സെപ്റ്റംബർ ആറിന് വ്യക്തമാക്കി. പുതിയ പ്രമേയം ഭൂഖണ്ഡങ്ങളുടെ വിസ്തൃതി കൃത്യമായി ചിത്രീകരിക്കുന്നതിനുള്ള പൊതുതത്ത്വത്തെ മാത്രമാണ് പിന്തുണക്കുന്നതെന്നും ഏതെങ്കിലും പ്രത്യേക ഭൂപടത്തിന് അംഗീകാരം നൽകുന്നതല്ലെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയൻ ഉപദ്വീപിനെ യുക്രെയ്നിലെ മറ്റു പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായ നിറത്തിൽ ചിത്രീകരിച്ചതാണ് യുക്രെയ്ന്റെ എതിർപ്പിന് കാരണം. ഇതിലൂടെ ക്രിമിയ റഷ്യയുടെ ഭാഗമാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെടുമെന്നാണ് യുക്രെയ്ൻ ആശങ്കപ്പെടുന്നത്. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയ തങ്ങളുടെ പരമാധികാര പ്രദേശമാണെന്നാണ് യുക്രെയ്ന്റെ നിലപാട്. റഷ്യയുടെ അധിനിവേശവും കൂട്ടിച്ചേർക്കലും അംഗീകരിക്കാത്ത ഐക്യരാഷ്ട്രസഭയുടെ മുൻ പ്രമേയങ്ങളുമായി പുതിയ ഭൂപടത്തിലെ ചിത്രീകരണം പൊരുത്തപ്പെടുന്നില്ലെന്നും യുക്രെയ്ൻ ചൂണ്ടിക്കാട്ടി. ആഫ്രിക്ക ഉൾപ്പെടെയുള്ള ഭൂഖണ്ഡങ്ങളുടെ വിസ്തൃതി കൃത്യമായി ചിത്രീകരിക്കാനുള്ള നീക്കത്തെ തത്ത്വത്തിൽ എതിർക്കുന്നില്ലെങ്കിലും അതിർത്തികൾ സംബന്ധിച്ച തെറ്റായ വ്യാഖ്യാനങ്ങൾക്ക് പുതിയ ഭൂപടം വഴിയൊരുക്കുമെന്ന ആശങ്കയാണ് പൊതുസഭയിൽ യുക്രെയ്ൻ ഉന്നയിച്ചത്.
റഷ്യയുടെ നിയന്ത്രണത്തിലുള്ളതും ജപ്പാൻ അവകാശവാദമുന്നയിക്കുന്നതുമായ നാല് കുരിൽ ദ്വീപുകളെ റഷ്യയുടെ മറ്റു പ്രദേശങ്ങൾക്ക് നൽകിയ അതേ നിറത്തിൽ ചിത്രീകരിച്ചതിനെച്ചൊല്ലി ജപ്പാനും പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജപ്പാൻ ‘വടക്കൻ പ്രദേശങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്ന ഈ ദ്വീപുകൾ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനഘട്ടത്തിൽ സോവിയറ്റ് യൂനിയന്റെ നിയന്ത്രണത്തിലായി. ദ്വീപുകളുടെ പരമാധികാരം സംബന്ധിച്ച തർക്കം ഇരുരാജ്യങ്ങളും തമ്മിൽ തുടരുകയാണ്. പുതിയ ഭൂപടത്തിലെ ചിത്രീകരണം ജപ്പാന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമാണെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി മിനോരു കിഹാര വ്യക്തമാക്കി. അമേരിക്കയിലെ ജപ്പാൻ എംബസി മുഖേന ഭൂപടത്തിന്റെ വെബ്സൈറ്റ് അധികൃതരോട് തിരുത്തൽ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
പുതിയ പ്രമേയം നിലവിലുള്ള രാജ്യാന്തര അതിർത്തികൾ മാറ്റുകയോ തർക്കപ്രദേശങ്ങളുടെ പരമാധികാരം സംബന്ധിച്ച് തീരുമാനമെടുക്കുകയോ ചെയ്യുന്നില്ല. ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും ആപേക്ഷിക വിസ്തൃതി കൂടുതൽ കൃത്യമായി ചിത്രീകരിക്കുന്നതിനുള്ള ഭൂപടരീതികൾ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം. ഭൂപടത്തിന്റെ ഗണിതശാസ്ത്രപരമായ രീതിയും അതിൽ രാജ്യങ്ങളുടെ അതിർത്തികളും തർക്കപ്രദേശങ്ങളും രേഖപ്പെടുത്തുന്ന രീതിയും വ്യത്യസ്ത കാര്യങ്ങളാണ്. ഒരു പ്രത്യേക ഭൂപടത്തിൽ ഉപയോഗിച്ച നിറങ്ങളോ അതിർത്തിരേഖകളോ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരമായി കണക്കാക്കാനാവില്ലെന്നും പൊതുസഭയിലെ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ആഫ്രിക്കയുടെ യഥാർഥ വലുപ്പത്തെക്കുറിച്ചുള്ള ചരിത്രപരമായ തെറ്റിദ്ധാരണ തിരുത്തുന്നതിനൊപ്പം രാജ്യങ്ങളുടെ അതിർത്തികളും പരമാധികാരവും സംബന്ധിച്ച നിലപാടുകൾ ഭൂപടങ്ങളിൽ കൃത്യമായി പ്രതിഫലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം കൂടിയാണ് പുതിയ വിവാദം ഉയർത്തിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

