റെയിൽ വഴിയിൽ കുതിക്കാനൊരുങ്ങി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗതാഗതരംഗത്തിന് വേഗം വരുന്ന റെയിൽ പദ്ധതിക്ക് രാജ്യത്ത് കളമൊരുങ്ങുന്നു. ആഭ്യന്തര റെയിൽപാത പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി ലഭിച്ചതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടൻ ആരംഭിക്കും. പദ്ധതിക്കായി പത്ത് ലക്ഷം ദീനാര്‍ ധനമന്ത്രാലയം വകയിരുത്തിയിട്ടുണ്ട്.
ഗൾഫ് റെയിൽ പദ്ധതിക്കായി നടത്തിയ പഠനങ്ങള്‍ ഇതിൽ ഉപയോഗപ്പെടുത്തുമെങ്കിലും ആവശ്യമായ പരിഷ്കരണങ്ങളും സർക്കാറിന്റെ അഭിപ്രായവും കണക്കിലെടുക്കും. തുടർന്ന് ആവശ്യമെങ്കിൽ പുതിയ പഠനം നടത്തിയാകും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക. യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും ചെയ്യുമെന്നതിനാൽ ഗതാഗതരംഗത്തെ വലിയ മാറ്റത്തിന് റെയിൽപാത ഇടയാക്കും.
നാലര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന പദ്ധതിയുടെ കണ്‍സൽട്ടന്‍സി പഠനവും രൂപരേഖയും തയാറായതായും നിർമാണ ചുമതല പബ്ലിക് റോഡ്സ് അതോറിറ്റിക്ക് നല്‍കിയതായും കുവൈത്ത് റോഡ്സ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മേധാവി ഹുസൈന്‍ അല്‍ ഖയാത്ത് പറഞ്ഞു.
ജി.സി.സി അംഗരാജ്യങ്ങളിലെ വാണിജ്യ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫ് റെയില്‍വേ പദ്ധതിയും ഉണ്ട്. 2,117 കിലോമീറ്ററാണ് ജി.സി.സി റെയില്‍വേയുടെ ആകെ ദൂരം. ഗള്‍ഫ് രാജ്യങ്ങൾ അതത് മേഖലകളിലെ ജോലി പൂർത്തീകരിച്ച് ആദ്യഘട്ടം 2018ൽ യാഥാർഥ്യമാക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും എണ്ണവിലയിടിവും കോവിഡും കാരണം മുന്നോട്ടുപോകാനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

