വാഷിങ്ടൺ: ഇന്ത്യ-അമേരിക്ക സഹകരണത്തോടെ നടത്തുന്ന ശാസ്ത്ര മുന്നേറ്റം വഴി കോവിഡ് മഹാമാരിയെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് യു.എസ് ആക്ടിങ് അസിസ്റ്റന്‍റ് സെക്രട്ടറി (സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ) ആലിസ് വെൽസ്. റോട്ടവൈറസ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത് ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്‍റെ മികച്ച ഉദാഹരണമാണ്. ഇതുവഴി പ്രതിവർഷം ഇന്ത്യയിലെ 80,000 കുട്ടികളെ രക്ഷിക്കാൻ സാധിക്കുന്നതായും ആലിസ് വെൽസ് ചൂണ്ടിക്കാട്ടി.
കോവിഡ് വൈറസിനെ നേരിടുന്നതിന് ഇന്ത്യ-അമേരിക്ക സഹകരണം ഗുണം ചെയ്യുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കിൽ പോംപിയോ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ടെലിഫോൺ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള ഔഷധ നിര്‍മ്മാണ മേഖല ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യവും ഇരുവരും ചർച്ച ചെയ്തിരുന്നു.
മഹാമാരിയെ പ്രതിരോധിക്കാൻ ആരോഗ്യ വിദഗ്ധരുടെ ശക്തമായ സഹകരണം ആവശ്യമാണെന്ന് അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി തരഞ്ജിത് സിങ് സന്ധുവും ചൂണ്ടിക്കാട്ടിയിരുന്നു.
അമേരിക്കയിൽ വൈറസ് ബാധിതരുടെ എണ്ണം 1,88,172 ആയി ഉയർന്നിട്ടുണ്ട്. രോഗം പിടിപ്പെട്ട 3,873 പേർ മരിക്കുകയും 7,024 പേർ സുഖം പ്രാപിക്കുകയും ചെയ്തു.