റോഹിങ്ക്യകൾക്കെതിരായ അക്രമം അപലപിച്ച് യു.എൻ പ്രമേയം
text_fieldsഐക്യരാഷ്ട്ര സഭ: മ്യാന്മറിലെ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ അക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭ പ്രമേയം. ഒമ്പതിനെതിരെ 134 വോട്ടിനാണ് യു.എൻ പൊതുസഭ പ്രമേയം പാസാക്കിയത്. 28 അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
രാഖൈൻ, കച്ചിൻ, ഷാൻ സംസ്ഥാനങ്ങളിൽ റോഹിങ്ക്യകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമവും വിദ്വേഷവും തടയാൻ മ്യാന്മർ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. റോഹിങ്ക്യകൾക്കു നേരെയുള്ള ഏകപക്ഷീയമായ അറസ്റ്റ്, പീഡനം, ബലാത്സംഗം, തടങ്കലിലെ മരണങ്ങൾ എന്നിവയെ പ്രമേയം അപലപിച്ചു.
ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്മർ, റോഹിങ്ക്യകളെ നൂറ്റാണ്ടുകളായി അവിടെ വസിച്ചിട്ടും ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരെന്നാണ് ആരോപിക്കുന്നത്. 1982 മുതൽ ഏറക്കുറെ മുഴുവൻ റോഹിങ്ക്യകൾക്കും മ്യാന്മർ പൗരത്വം നിഷേധിച്ചിട്ടുണ്ട്. രാജ്യമില്ലാത്തവരാക്കി മാറ്റി സഞ്ചാര സ്വാതന്ത്ര്യമടക്കമുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിച്ചിരിക്കുകയാണ്.
2017 ആഗസ്റ്റ് 25ന് റോഹിങ്ക്യൻ തീവ്രവാദികളുടെ ആക്രമണത്തെ ചെറുക്കാനെന്ന പേരിൽ സൈന്യം ആരംഭിച്ച വേട്ടയിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും സ്ത്രീകൾ ബലാത്സംഗത്തിനിരയാവുകയും ചെയ്തു. ഇതേതുടർന്ന് അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് റോഹിങ്ക്യകൾ കൂട്ടപ്പലായനം നടത്തി. എട്ടു ലക്ഷത്തോളം പേർ ഇതുവരെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തുവെന്നാണ് റിപ്പോർട്ട്.
റോഹിങ്ക്യൻ മുസ്ലിം വംശഹത്യയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ഓങ്സാൻ സൂചി ആഴ്ചകൾക്കു മുമ്പ് വിചാരണ നേരിട്ടിരുന്നു. മ്യാന്മറിനെതിരെ ആഫ്രിക്കൻ രാജ്യമായ ഗാംബിയ സമർപ്പിച്ച ഹരജിയിലാണ് സൂചിക്ക് കോടതി കയറേണ്ടിവന്നത്.
അതേസമയം, ഇരട്ടത്താപ്പിെൻറ മികച്ച ഉദാഹരണമാണ് പ്രമേയമെന്നും മനുഷ്യാവകാശ നിയമങ്ങളിൽ തങ്ങളോടുള്ള വിവേചനമാണെന്നും മ്യാന്മറിെൻറ യു.എൻ അംബാസഡർ ഹവു ഡൊ സുവൻ പറഞ്ഞു.
മ്യാന്മറിനുമേൽ അനാവശ്യ രാഷ്ട്രീയ സമ്മർദമുണ്ടാക്കുന്നതാണ് പ്രമേയമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പ്രമേയം ഐക്യരാഷ്ട്രസഭയിൽ പാസായെങ്കിലും അന്താരാഷ്ട്ര തലത്തിൽ സമ്മർദമുണ്ടാക്കുമെന്നതല്ലാതെ മ്യാന്മറിനെതിരെ നിയമനടപടികൾ സ്വീകരിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.