അമേരിക്കയിൽ കോവിഡ് മരണം ഒരു ലക്ഷം തികക്കും; ലോക്ഡൗൺ പിൻവലിച്ചതിന് പിന്തുണ -ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കയില്‍ കോവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നേക്കുമെന്ന് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ്. ഇൗ വർഷാവസാനത്തോടെ കോവിഡ് പ്രതിരോധ വാക്സിൻ കണ്ടെത്താനാവുമെന്ന പ്രതീക്ഷയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കോവിഡ് ഹോട്സ്പോട്ടായി തുടരുന്ന അമേരിക്കയില്‍ ഇനിയും പതിനായിരത്തിലധികം മരണങ്ങൾ സംഭവിച്ചേക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
'80000 മുതൽ ഒരു ലക്ഷം വരെ ആളുകളെ നമുക്ക് നഷ്ടപ്പെടും. അതൊരു ഭീതിപടർത്തുന്ന കാര്യമാണെന്നും ട്രംപ് പറഞ്ഞു. 60000ത്തിനും 70000ത്തിനും ഇടയിൽ ആളുകൾ അമേരിക്കയിൽ കോവിഡ് കാരണം മരിക്കുമെന്നായിരുന്നു കഴിഞ്ഞാഴ്ച ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ രാജ്യത്ത് മരണം 70000ത്തോട് അടുക്കുകയാണ്. അതേസമയം ഇൗ വർഷാവസാനം അമേരിക്ക കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുമെന്ന പ്രത്യാശയും ട്രംപ് പ്രകടിപ്പിച്ചു. ഗവേഷകർക്കാണ് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ സാധിക്കുകയെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയിലെ പല സ്റ്റേറ്റുകളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ ട്രംപ് അഭിമുഖത്തില്‍ പിന്തുണച്ചു. 'ഒരു രാജ്യമെന്ന നിലയിൽ നമുക്ക് അടച്ചിടാൻ കഴിയില്ല. അങ്ങനെയെങ്കില്‍ നമുക്ക് ഒരു രാജ്യം അവശേഷിക്കുകയില്ല.' ട്രംപ് പറഞ്ഞു. അഭിമുഖത്തില്‍ ഉടനീളം കോവിഡിന് കാരണം ചൈനയാണെന്ന ആരോപണം ട്രംപ് വീണ്ടും ആവര്‍ത്തിക്കുകയാണുണ്ടായത്. ഇതുവരെ 1.1 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 67,000 ത്തിലധികം പേർ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.