പരിഹാരസാധ്യത തേടി ട്രംപ്-അബ്ബാസ് കൂടിക്കാഴ്ച
text_fieldsവാഷിങ്ടൺ: ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ പരിഹാരസാധ്യത തേടി ഫലസ്തീൻ നേതാവ് മഹമൂദ് അബ്ബാസ് യു.എസിലെത്തി. വൈറ്റ്ഹൗസിൽ യു.എസ് പ്രസിഡൻറുമായി അബ്ബാസ് കൂടിക്കാഴ്ച നടത്തും.
പുതിയ യുഗപ്പിറവിക്കു കാരണമായേക്കാവുന്ന കൂടിക്കാഴ്ചയാവുമിതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ ഇസ്രായേലിന് രാഷ്ട്രീയ കാഴ്ചപ്പാടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ൽ നിശ്ചയിച്ച അതിർത്തികളനുസരിച്ചുള്ള ഫലസ്തീൻ രാഷ്ട്രം വേണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ല. ഇതല്ലാതെ മറ്റൊരു പരിഹാരവും മുന്നിലില്ലെന്നും അബ്ബാസ് വ്യക്തമാക്കി.
അധികാരത്തിലേറിയശേഷം ട്രംപ് ആദ്യമായാണ് ഫലസ്തീൻ നേതാവിനെ വൈറ്റ്ഹൗസിലേക്കു ക്ഷണിച്ചത്. നേരത്തെ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും വൈറ്റ്ഹൗസിലെത്തിയിരുന്നു.വർഷങ്ങളായി ഫലസ്തീൻ രാഷ്ട്രമെന്ന വാദത്തിന് യു.എസിെൻറ പിന്തുണയുണ്ടായിരുന്നു. എന്നാൽ, ഇൗ വാദത്തെ അംഗീകരിക്കാൻ തയാറല്ലെന്നും ഇസ്രായേലിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റുമെന്നും ട്രംപ് പ്രഖ്യാപിച്ചത് വർഷങ്ങളായി ഫലസ്തീൻ വിഷയത്തിൽ യു.എസ് ഭരണകൂടം സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമായി മാറുകയായിരുന്നു. ഫലസ്തീൻ വിഷയത്തിൽ ഇരു നേതാക്കൾക്കും താൽപര്യമുള്ള പരിഹാരഫോർമുല താൻ അംഗീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി.അതിനിടെ വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റ ഭവനങ്ങൾ നിർത്തിവെക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
