ചിലർ മരിക്കും; ജിവിതം അങ്ങനെയാണ്; ജനങ്ങൾ ജോലിയിൽ പ്രവേശിക്കണമെന്ന് ബ്രസീൽ പ്രസിഡൻറ്
text_fieldsസാവോ പോളോ: കൊറോണയെ പേടിച്ച് വീട്ടിലിരിക്കാതെ തിരിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് ബ്രസീൽ പ്രസിഡഹൻറ് ജെയിർ ബൊൽസൊനാരോ. നിലവിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കാണ് പ്രധാന്യം നൽകേണ്ടതെന്നും ബൊൽസൊനാരോ പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ തനിക്ക് സംശയമുണ്ടെന്നും അത് സ്റ്റേറ്റ് ഗവർണർമാർ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പറയുന്നതാണെന്നും പ്രസിഡൻറ് അഭിപ്രായപ്പെട്ടു.
'എന്നോട് ക്ഷമിക്കണം, ചിലർ മരണപ്പെടും. ജീവിതം അതാണ്. വാഹനപടകങ്ങൾ മൂലം ഒരുപാട് ആളുകൾക്ക് ജീവൻ പോകുന്നുവെന്ന് കരുതി കാർ ഫാക്ടറി അടച്ചുപൂട്ടാനാവില്ല.'- ബൊൽസൊനാരോ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്തായാലും ബ്രസീൽ പ്രസിഡൻറിന്റെ പ്രസ്താവന ആഗോളതലത്തിൽ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കൊറോണ വ്യാപനം പ്രതിരോധിക്കാൻ രാജ്യത്തെ 26 ഗവർണർമാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് സമ്പദ്‌വ്യവസ്ഥയ്ക്കാണ് പ്രധാന്യം നൽകേണ്ടതെന്ന വിവാദ പ്രസ്താവനയുമായി ബൊൽസൊനാരോ രംഗത്തെത്തിയത്.
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ എതിർത്തുകൊണ്ട് പുറത്തുവന്ന ബൊൽ സൊനാരോയുടെ പ്രസ്താവന തെറ്റായ വിവരം പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ച് സാവോപോളോ ഗവർണർ ജ്വാഒാ ദോരിയ രംഗത്തെത്തിയിരുന്നു. #BrazilCannotStop.” എന്ന ഹാഷ്ടാഗ് കാമ്പയിനും ബൊൽസൊനാരോ ആരംഭിച്ചിരുന്നു. ഇറ്റലയിൽ ആയിരങ്ങൾ മരിക്കുന്നതിന് മുമ്പ് മിലാനിൽ വൈറലായ കാമ്പയിനിന് സമാനയതാണ് ബ്രസീലിൽ ഇപ്പോൾ നടക്കുന്നത്.