ഫോൺ സംഭാഷണ വിവാദം: യുക്രെയ്നിലെ യു.എസ് ദൂതൻ രാജിവെച്ചു
text_fieldsവാഷിങ്ടൺ: പ്രസിഡൻറിെൻറ ടെലിഫോൺ സംഭാഷണം വിവാദമായ സാഹചര്യത്തിൽ യുക്രെയ്നിലെ യു.എസ് പ്രത്യേക ദൂതൻ കർട് വോൾകർ രാജിവെച്ചു. രാഷ്ട്രീയ എതിരാളിക്കെതിരെ നടപടിയെടുക്കാൻ യുക്രെയ്ൻ പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കിയിൽ സമ്മർദം ചെലുത്തുന്ന ട്രംപിെൻറ ഫോൺ സംഭാഷണം സി.ഐ.എ ഉദ്യോഗസ്ഥൻ വഴി പുറത്തുവന്നിരുന്നു. തുടർന്ന്, ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾക്കൊരുങ്ങുകയാണ് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ.
രഹസ്യസംഭാഷണത്തെക്കുറിച്ച് അന്വേഷിക്കുന്ന കോൺഗ്രസ് കമ്മിറ്റിക്കു മുമ്പാകെ വോൾക്കർ അടുത്താഴ്ച ഹാജരാകും. ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥിത്വത്തിന് മത്സരിക്കുന്ന ജോ ബൈഡനും മകനുമെതിരെ നടപടിയെടുക്കാനാണ് ട്രംപ് സമ്മർദം ചെലുത്തിയത്. യുെക്രയ്നിൽ ബൈഡെൻറ മകൻ ഹണ്ടർ ബൈഡൻ നടത്തുന്ന കമ്പനിയെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തിയെങ്കിലും ക്രമക്കേട് കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ട്രംപ് നേരിട്ട് രംഗത്തുവന്നത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ട്രംപ് സെലൻസ്കിയുമായി സംഭാഷണം നടത്തിയത്.