അമേരിക്കയിൽ കോവിഡ് രോഗിയുടെ ശ്വാസകോശം വിജയകരമായി മാറ്റിവെച്ചു; പിന്നിൽ ഇന്ത്യൻ വംശജൻ
text_fieldsവാഷിങ്ടൺ: കൊറോണ വൈറസ് മാരകമായി ബാധിച്ചതിനെ തുടർന്ന് ഇരു ശ്വാസകോശങ്ങളും തകരാറിലായ അമേരിക്കൻ യുവതിക്ക് ഇന്ത്യൻ വംശജനായ ഡോക്ടറുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ വിദഗ്ധർ നൽകിയത് പുതുജീവൻ. 20 വയസുകാരിയായ പെൺകുട്ടിയിൽ അങ്കിത് ഭാരതും സംഘവും നടത്തിയ ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന ആദ്യത്തെ ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയയാണിത്. പെൺകുട്ടിയുടെ ജീവൻ അപകടത്തിലായിരുന്നു. ശ്വാസകോശം മാറ്റിവെച്ചില്ലായിരുന്നുവെങ്കിൽ അവൾക്ക് ജീവൻ നഷ്ടമായേനെ എന്നും ചിക്കാഗോയിലെ നോർത് വെസ്റ്റേൺ മെഡിസിൻ അറിയിച്ചു.
‘ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും സങ്കീർണ്ണവും വെല്ലുവിളിയേറിയതുമായ ട്രാൻസ്പ്ലാൻറ് സർജറിയായിരുന്നു അത്. കോവിഡ് 19 വൈറസ് ഏറ്റവും മോശമായി ബാധിക്കുന്ന രോഗികൾക്ക് ഇനി അവയവം മാറ്റിവെക്കൽ നിർബന്ധിതമാവുന്ന സാഹചര്യം വന്നേക്കാമെന്നും തൊറാസിക് സർജറി തലവനും നോർത് വെസ്റ്റേണിലെ ശ്വാസകോശ മാറ്റിവെക്കൽ പ്രോഗ്രാമിെൻറ ഡയറക്ടറുമായ അങ്കിത് ഭാരത് വ്യക്തമാക്കി.
കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗം സാധാരണയായി ശ്വസന പ്രക്രിയയെയാണ് ആദ്യം ആക്രമിക്കുന്നത്. അതു കൂടാതെ വൃക്ക, ഹൃദയം, രക്തക്കുഴലുകൾ, ന്യൂറോളജിക്കൽ സിസ്റ്റം എന്നിവയെയും നശിപ്പിച്ചേക്കാം. ‘ഇൗ രോഗം മൂലം ചില രോഗികളുടെ ശ്വാസകോശത്തിന് കൂടുതൽ അപകടം ഉണ്ടായേക്കാം.. അത്തരം സാഹചര്യങ്ങളിൽ ശ്വാസകോശം മാറ്റിവെക്കൽ അല്ലാതെ മറ്റൊരു വഴിയില്ല. -അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 26ന് ഒാസ്ട്രിയയിലാണ് കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാനായി ലോകത്തെ ആദ്യ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. 45കാരിയായ സ്ത്രീയെ വൈറസ് മാരകമായി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.