കൂടുതൽ ടെസ്റ്റ് നടത്തിയാൽ കോവിഡ് രോഗികളിൽ ചൈനയും ഇന്ത്യയും അമേരിക്കയെ മറികടക്കും -ട്രംപ്
text_fieldsവാഷിങ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാവാനുള്ള കാരണം വ്യക്തമാക്കി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കോവിഡ് വ്യാപനം അമേരിക്കയിൽ ശക്തമാകുന്നതിന് മുമ്പ് തന്നെ കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് ചെയ്തു തുടങ്ങിയിരുന്നതായി ട്രംപ് പറഞ്ഞു. രണ്ട് കോടിയോളം ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ‘കൂടുതൽ ടെസ്റ്റുകൾ നടത്തിയത് കൊണ്ട് കൂടുതൽ കേസുകൾ കണ്ടെത്തി. അതാണ് സംഭവിച്ചത്’.
ഇതുപോലെ കൂടുതൽ ടെസ്റ്റുകൾ നടത്തിയിരുന്നുവെങ്കിൽ ഇന്ത്യയിലും ചൈനയിലും അമേരിക്കയേക്കാളേറെ കേസുകൾ റിപ്പോർട്ട് ചെയ്തേനെ എന്നും ട്രംപ് അഭിപ്രായപ്പെട്ടു. വടക്ക് കിഴക്കൻ സംസ്ഥാനമായ മൈനിലെ മെഡിക്കൽ നിർമാണ ഫെസിലിറ്റിയിൽ വെച്ച് സംസാരിക്കുകയായിരുന്നു ട്രംപ്.
ജർമനിയും ദക്ഷിണ കൊറിയയുമൊക്കെ യഥാക്രമം 40 ലക്ഷവും 30 ലക്ഷവും കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇവിടങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിയിരുന്നുവെങ്കിൽ കൂടുതൽ രോഗികളെ കണ്ടെത്താൻ കഴിഞ്ഞേനെ. ഇന്ത്യയിലും ചൈനയിലും ഇത്തരത്തിൽ ടെസ്റ്റുകൾ നടത്തിയാൽ ഇനിയുമേറെ വൈറസ് ബാധിതരെ കണ്ടെത്താനാകുമെന്നും ട്രംപ് അവകാശപ്പെടുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട അമേരിക്കയിൽ നിലവിൽ പുതിയ 1,565 കേസുകൾ അടക്കം 1,967,273 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 18 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണം 111,408 ആയി. 646,006 കേസുകൾ കണ്ടെത്തിയ ബ്രസീലാണ് അമേരിക്കക്ക് പിന്നിൽ. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആകെ 35,047 പേർ, ഇൗ ലാറ്റിനമേരിക്കൻ രാജ്യത്ത് വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ട്.
ഇന്ത്യൻ ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 40 ലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ 239,644 കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യയിൽ 6,672 പേരാണ് മരിച്ചത്. പുതുതായി 23 പേർക്ക് ഇന്ന് ജീവൻ നഷ്ടമായി. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ 83,030 പേർക്കാണ് കോവിഡ് ബാധിച്ചത്. 4,634 പേർ ഇതുവരെ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.