ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 20,000,43 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതരുടെ എണ്ണം 20 ലക്ഷമായിട്ടും രോഗത്തെ പിടിച്ചുകെട്ടാനാകാത്തത് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിലായി മഹാമാരിയെ തുടർന്ന് മരിച്ചവരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു. രോഗികളുടെ എണ്ണവും മരണവും ഏറ്റവും കൂടുതൽ റിപ്പോർട്ട് െചയ്തത് അമേരിക്കയിലാണ്. അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം ആറുലക്ഷം കടന്നിട്ടുണ്ട്. ഇവിടെ മരിച്ചവരുടെ എണ്ണം 20,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2000ത്തിൽ അധികംപേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് ലോകാരോഗ്യ സംഘടനയെ ഉൾപ്പെടെ ആശങ്കയിലാക്കുന്നുണ്ട്. ബംഗ്ലാദേശിലും ആഫ്രിക്കൻ രാജ്യങ്ങളിലും രോഗം വർധിക്കാനാണ് സാധ്യതയെന്നാണ് നിഗമനം. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ചൈനയിൽ ജനജീവിതം പഴയ നിലയിൽ പുനരാരംഭിച്ചാൽ വീണ്ടും വൈറസ് വ്യാപനത്തിനുള്ള സാധ്യത തള്ളികളയാനാകില്ലെന്നാണ് കണക്കുകൂട്ടൽ.