പ്രതിഷേധ ചൂടറിഞ്ഞ് നെതന്യാഹു; ഇസ്രായേലിൽ വമ്പൻ യുദ്ധവിരുദ്ധ റാലി
text_fieldsതെൽ അവീവ്: ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും പ്രതിഷേധ ചൂടറിഞ്ഞ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഗസ്സയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം കഴിഞ്ഞ ദിവസം തെൽ അവീവിൽ നടന്നു. യുദ്ധം അവസാനിപ്പിക്കണം, ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കണം, പുതിയ തെരഞ്ഞെടുപ്പ് നടത്തണം എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.
നെതന്യാഹുവിനെ ക്രൈം മിനിസ്റ്റർ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രതിഷേധക്കാരെത്തിയത്. യുദ്ധം അവസാനിപ്പിക്കണമെന്ന ബാനറുകളും പ്രതിഷേധക്കാരുടെ കൈയിലുണ്ടായിരുന്നു. ഈ സർക്കാറിന് കീഴിൽ തന്റെ പേരമക്കൾക്ക് ഭാവിയുണ്ടാവില്ലെന്ന് അറിയുന്നതിനാലാണ് താൻ പ്രതിഷേധത്തിനെത്തിയതെന്ന് 66കാരിയായ ഷായ് ഇറേൽ പറഞ്ഞു.
ചില ആളുകൾ ഡെമോക്രസി സ്വകയറിൽ ചുവന്ന പൊയിന്റടിച്ചായിരുന്നു നെതന്യാഹുവിന്റെ ഭരണത്തിന് കീഴിൽ രാജ്യത്തെ ജനാധിപത്യം മരിച്ചുവെന്ന് പറഞ്ഞത്. പ്രതിഷേധത്തിനിടെ നടന്ന യോഗത്തിൽ ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയെന്ന വിശേഷമാണ് സെക്യൂരിറ്റി സർവീസ് മുൻ തലവൻ യുവാൽ ഡിസ്കിൻ നെതന്യാഹുവിന് നൽകിയത്.
ഇസ്രായേലിലെ വലതുപക്ഷ പാർട്ടികളുടെ സഖ്യത്തിൽ അതൃപ്തിയുണ്ടെന്ന കൃത്യമായ സന്ദേശവും പ്രതിഷേധക്കാർ നൽകിയിട്ടുണ്ട്. നെതന്യാഹുവിന്റെ നേതൃത്വത്തിലും അവർക്ക് അതൃപ്തിയുണ്ട്. അതേസമയം, ഒന്നരലക്ഷത്തോളം ആളുകൾ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്നാണ് വിവിധ സംഘടനകൾ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

