അൽജീരിയൻ മുൻ പ്രസിഡൻറ് അബ്ദുൽ അസീസ് ബൂതഫ്ലിക അന്തരിച്ചു
text_fieldsഅൽജിയേഴ്സ്: അൽജീരിയയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുൻ പ്രസിഡൻറ് അബ്ദുൽ അസീസ് ബൂതഫ്ലിക അന്തരിച്ചു. 84 വയസ്സായിരുന്നു. ഏറെക്കാലമായി രോഗബാധിതനായിരുന്നു. ഭരണവിരുദ്ധ പ്രതിഷേധങ്ങൾക്കൊടുവിലാണ് 2019ൽ, 20 വർഷത്തെ അധികാരത്തിന് വിരാമമിട്ട് ബൂതഫ്ലിക പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞത്. 1950-60 കാലഘട്ടത്തിൽ അൽജീരിയൻ യുദ്ധത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു ഇദ്ദേഹം. യുദ്ധത്തിൽ രണ്ടുലക്ഷത്തിലേറെ ആളുകൾ മരിച്ചു.
1999ലാണ് സൈന്യത്തിെൻറ പിന്തുണയോടെ പ്രസിഡൻറായത്. 1937 മാർച്ച് രണ്ടിന് മൊറോക്കോയിലെ ഔജ്ദയിലാണ് ജനനം. പഠിക്കാൻ സമർഥനായിരുന്നു. പഠനകാലത്ത് അദ്ദേഹത്തിെൻറ മാതാപിതാക്കളെ മൊറോക്കൻ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് അഭിനന്ദിച്ചിരുന്നു. 19ാം വയസ്സിൽ നാഷനൽ ലിബറേഷൻ ആർമിയിൽ ചേർന്നു. ഫ്രാൻസിൽനിന്ന് സ്വതന്ത്രമായപ്പോൾ രൂപവത്കരിച്ച അൽജീരിയൻ മന്ത്രിസഭയിൽ സ്പോർട്സ് മന്ത്രിയായിരുന്നു. 25ാം വയസ്സിലാണ് അദ്ദേഹം മന്ത്രിസഭയിലെത്തിയത്. 1963ൽ വിദേശകാര്യമന്ത്രിയായി. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വിദേശകാര്യമന്ത്രിയെന്ന പദവി ബൂതഫ്ലികയുടെ പേരിലാണ്. 1974ൽ യു.എൻ പൊതുസഭ പ്രസിഡൻറ് സ്ഥാനത്തെത്തി.
അക്കാലത്ത് പൊതുസഭയെ അഭിസംബോധന ചെയ്യാൻ ഫലസ്തീൻ പ്രസിഡൻറായിരുന്ന യാസർ അറഫാത്തിനെ അദ്ദേഹം ക്ഷണിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. അധികാരം നിലനിർത്താൻ ഭരണഘടന മാറ്റിയെഴുതിയതാണ് ബൂതഫ്ലികക്ക് വിനയായത്. രണ്ടു തവണ പ്രസിഡൻറ് സ്ഥാനം എന്നത് ഭരണഘടനയിൽനിന്ന് എടുത്തുമാറ്റുകയായിരുന്നു. അസുഖം മൂലം 2013 മുതൽ ഏറെക്കാലം അദ്ദേഹം പൊതുവേദിയിൽനിന്ന് വിട്ടുനിന്നു. പിന്നീട് 2017ലാണ് പൊതുവേദിയിലെത്തിയത്. തുടർച്ചയായ അഞ്ചാംവർഷവും മത്സരിക്കാനൊരുങ്ങിയതോടെ ജനം അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.