പുടിന്റെ വിമർശകനും റഷ്യൻ പ്രതിപക്ഷ നേതാവുമായ അലക്സി നവാൽനി ജയിലിൽ മരിച്ചു
text_fieldsമോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിശിത വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി (47) ജയിലിൽ മരിച്ചു. റഷ്യൻ ജയിൽ ഏജൻസിയാണ് മരണവിവരം അറിയിച്ചത്. വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം സൈബീരിയയിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്.
വെള്ളിയാഴ്ച നടക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട നവാൽനി കുഴഞ്ഞുവീണ് അബോധാവസ്ഥയിലായെന്നും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചതായും ജയിൽ അധികൃതർ പറഞ്ഞു.
മരണം സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും തങ്ങളുടെ അഭിഭാഷകൻ സൈബീരിയയിലേക്ക് തിരിച്ചിട്ടുണ്ടെന്നും നവാൽനിയുടെ വക്താവ് കിറ യർമിഷ് പറഞ്ഞു. മരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
തന്റെ രാഷ്ട്രീയ സംഘടനകൾക്ക് ലഭിച്ച സംഭാവനകളിൽനിന്ന് 4.7 മില്യൺ ഡോളർ അപഹരിച്ചുവെന്ന കുറ്റത്തിന് 2022 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ ഒമ്പത് വർഷം ജയിൽ ശിക്ഷക്ക് വിധിച്ചത്. ഒരു ഭീകര സംഘടനക്ക് രൂപംനൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തെന്നാരോപിച്ച് കഴിഞ്ഞ വർഷം ആഗസ്റ്റിൽ 19 വർഷത്തെ അധിക ജയിൽവാസംകൂടി വിധിച്ചു.
എന്നാൽ, ആരോപണം നവാൽനി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹത്തെ സൈബീരിയയിലെ യമാലോ-നെനെറ്റ്സ് മേഖലയിലുള്ള പീനൽ കോളനിയിലേക്ക് മാറ്റിയത്. നവാൽനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യാപക വിമർശനമുയർന്നിരുന്നു.
പുടിൻ സർക്കാരിലെ അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തിയും പരിഷ്കരണത്തിനായി വാദിച്ചുമാണ് റഷ്യൻ, യുക്രേനിയൻ വംശജനായ നവാൽനി അന്താരാഷ്ട്ര ശ്രദ്ധനേടിയത്. ‘വ്ലാദിമിർ പുടിൻ ഏറ്റവും ഭയപ്പെടുന്ന മനുഷ്യൻ’ എന്നാണ് വാൾസ്ട്രീറ്റ് ജേണൽ നവാൽനിയെ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

