ഇസ്രായേൽ ടാങ്കുകളെ ആക്രമിച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അൽ ഖസ്സം ബ്രിഗേഡ്
text_fieldsഗസ്സ സിറ്റി: ഗസ്സയിലുള്ള ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ ടാങ്കുകളെ ആക്രമിച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഹമാസ് സായുധ വിഭാഗമായ അൽ ഖസ്സം ബ്രിഗേഡ്. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തോക്കുകളും ചെറു മിസൈലുകളും ഉപയോഗിച്ച് നിരവധി ഇസ്രായേലി ടാങ്കുകൾ തകർക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നിരവധി ഇസ്രായേൽ സൈനികരുടെ യൂനിഫോമും യുദ്ധോപകരണങ്ങളും വിഡിയോയിൽ കാണിക്കുന്നുണ്ട്.
ആറ് ഇസ്രായേലി സൈനികരെ കൊലപ്പെടുത്തിയതായും 17 സൈനികവാഹനങ്ങൾ തകർത്തതായും അൽ ഖസാം ബ്രിഗേഡ് അറിയിച്ചു. ചെങ്കടലിൽ ഇസ്രായേലിന്റെ കപ്പൽ റാഞ്ചിയതായി യമനിലെ ഹൂതിസേന അറിയിച്ചു.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ സേന കൊലപ്പെടുത്തിയവരുടെ എണ്ണം 13,000 പിന്നിട്ടിരിക്കുകയാണ്. വടക്കൻ ഗസ്സക്ക് പുറമേ തെക്കൻ ഗസ്സയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്.
രോഗികളെ ഇസ്രായേൽ സൈന്യം ബലമായി ഒഴിപ്പിച്ച ഗസ്സയിലെ അൽശിഫ ആശുപത്രിക്കുള്ളിൽ ഹമാസിന്റെ തുരങ്കമുണ്ടെന്ന ആരോപണം പച്ച നുണയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പ്രവർത്തനം നിലച്ച അൽശിഫ ആശുപത്രിയിൽനിന്ന് 31 നവജാത ശിശുക്കളെ റഫയിലെ ആശുപത്രിയിലേക്കു മാറ്റി. മാസം തികയാതെ പ്രസവിച്ച് ഇൻകുബേറ്ററിലായിരുന്ന കുഞ്ഞുങ്ങളെ വിദഗ്ധ ചികിത്സക്കായി ഈജിപ്തിലേക്ക് കൊണ്ടുപോകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗികളും അഭയാർഥികളുമടക്കം ഏഴായിരത്തോളം പേരോട് അൽശിഫയിൽനിന്ന് ഒഴിഞ്ഞുപോകാൻ സൈന്യം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
191 രോഗികളെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നിലയിലുള്ള 259 പേർ അവശേഷിക്കുന്നുണ്ടെന്ന് ആശുപത്രി സന്ദർശിച്ച ലോകാരോഗ്യ സംഘടന സംഘം ശനിയാഴ്ച അറിയിച്ചിരുന്നു. ഒമ്പതു ദിവസം അൽശിഫ ആശുപത്രി ഉപരോധിച്ച സൈന്യം മെഡിക്കൽ ഉപകരണങ്ങൾ പൂർണമായി നശിപ്പിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു.
അതേസമയം, വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിനു സമീപത്തെ അൽ ഫഖൂറ സ്കൂളിലും തൊട്ടടുത്ത തൽ അൽ സാതർ സ്കൂളിലും ശനിയാഴ്ച ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടക്കുമെന്നാണ് റിപ്പോർട്ട്. നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ജബലിയയിൽ വീടുകൾക്ക് ബോംബിട്ട് 11 പേരെ കൊലപ്പെടുത്തി.