ഇസ്രായേൽ ആക്രമണത്തിൽ അൽജസീറ എൻജിനീയർക്ക് നഷ്ടമായത് 19 കുടുംബാംഗങ്ങളെ
text_fieldsജറൂസലം: അൽജസീറ ഗസ്സ ബ്യൂറോയിലെ ബ്രോഡ്കാസ്റ്റ് എൻജിനീയറാണ് മുഹമ്മദ് അബു അൽ ഖുസ്മാൻ. കഴിഞ്ഞ ദിവസം ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന് നഷ്ടമായത് പിതാവും സഹോദരനും രണ്ട് സഹോദരിമാരുമടക്കമുള്ള 19 കുടുബാംഗങ്ങളെയാണ്. ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ നടന്നത് കൂട്ടക്കൊലയാണ് എന്നാണ് അൽജസീറ വിശേഷിപ്പിച്ചത്. ഒരിക്കലും മറക്കാൻ കഴിയാത്ത ആക്രമണമാണിതെന്നും അൽജസീറ അറിയിച്ചു.
വടക്കൻ ഗസ്സയിൽ ജബലിയ ക്യാമ്പിലെ ആശുപത്രിക്കു സമീപത്തെ അപ്പാർട്മെന്റുകൾക്കു മേലാണ് ചൊവ്വാഴ്ച വൈകീട്ട് ഒരു ടൺ വീതമുള്ള ആറ് യു.എസ് നിർമിത ബോംബുകൾ വർഷിച്ചത്. മരണം നാനൂറിലേറെയാണെന്ന് ഖുദ്സ് ന്യൂസ് നെറ്റ്വർക് പറയുന്നു.
ഇതിനിടെ, വ്യോമാക്രമണത്തിലൂടെ എല്ലാം തകർത്തുകളഞ്ഞ ഗസ്സയുടെ ഉൾമേഖലയിലേക്ക് കടന്നുകയറിത്തുടങ്ങി ഇസ്രായേൽ സേന (ഐ.ഡി.എഫ്). ടാങ്കുകളും സായുധ ബുൾഡോസറുകളുമടങ്ങുന്ന ഐ.ഡി.എഫ് സംഘം, തകർന്നടിഞ്ഞ ഗസ്സ തെരുവുകളിലൂടെ നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഗസ്സ സിറ്റിയിലേക്കാണ് നീക്കം. എന്നാൽ, ചിലയിടങ്ങളിൽ ഇസ്രായേൽ സേനയെ അധിനിവേശവിരുദ്ധ പോരാളികൾ നേരിട്ടതായും സൈനികരെയും ടാങ്കുകളെയും ഇല്ലാതാക്കിയെന്നും ഹമാസ് അവകാശപ്പെട്ടു.
വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയ കഴിഞ്ഞ് ഗസ്സ സിറ്റിയിലാണ് ഇസ്രായേൽ സേനയിപ്പോൾ ഉള്ളതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. പോരാളികളും ഐ.ഡി.എഫും തമ്മിൽ കനത്ത ഏറ്റുമുട്ടൽ നടന്നതായും റിപ്പോർട്ടിൽ പറയുന്നു.ഗസ്സക്കുമേൽ ഒക്ടോബർ ഏഴു മുതൽ നിർബാധം തുടരുന്ന വ്യോമാക്രമണത്തിൽ ചൊവ്വാഴ്ചയും ഒട്ടേറെ പേർ കൊല്ലപ്പെട്ടു. 300 കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെടുന്നു. 8625 ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച മാത്രം മരണം 300 കവിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

