ഇന്ത്യൻ ആകാശം കാക്കും വ്യോമ പ്രതിരോധ സന്നാഹം
text_fieldsഎസ് 400 ട്രയംഫ് മിസൈൽ സംവിധാനം
ഓപറേഷൻ സിന്ദൂറിനോടുള്ള പ്രതികരണമായി പാകിസ്താൻ നടത്തിയ തിരിച്ചടികളെല്ലാം തകർത്തത് ഇന്ത്യയുടെ, ദീർഘദൂര-മധ്യദൂര-ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനങ്ങളുടെ മികവുറ്റ കോംബിനേഷനിലൂടെ.
- എസ് 400 ട്രയംഫ് മിസൈൽ സംവിധാനം, ബറാക്-8 മിസൈൽ, കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കുന്ന ആകാശ് മിസൈൽ, ഡി.ആർ.ഡി.ഒയുടെ ഡ്രോൺവേധ സാങ്കേതിക വിദ്യ തുടങ്ങിയവയാണ് ഈ യോജിച്ച സുരക്ഷ നിർവഹിച്ചത്.
- മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കൊപ്പം എൽ-70 തോക്കുകൾ, സു-23 എം.എം സിസ്റ്റംസ്, ഷിൽക സിസ്റ്റംസ് തുടങ്ങിയ ആയുധങ്ങളും വിന്യസിച്ചു.
എന്താണ് വ്യോമ പ്രതിരോധ സംവിധാനം?
ശത്രുവിന്റെ വിമാനം, മിസൈൽ, ഡ്രോൺ, ഹെലികോപ്ടർ തുടങ്ങിയ ഭീഷണികളിൽനിന്ന് ആകാശം സംരക്ഷിക്കാനുള്ള ആധുനിക പ്രതിരോധ സന്നാഹമാണ് വ്യോമ പ്രതിരോധ സംവിധാനം. കണ്ടെത്താനും പിന്തുടരാനും നശിപ്പിക്കാനും കഴിയുന്ന വിവിധ ഘടകങ്ങളുടെ ഒരു സംയുക്ത സംവിധാനമാണിത്.
ഭീഷണി വസ്തു കണ്ടെത്തുന്ന ചുമതലയുള്ള നൂതന റഡാർ സംവിധാനമാണ് ഇതിൽ പ്രധാനം. അപായസാധ്യതയുള്ള മേഖലയിൽ തുടർച്ചയായി ‘ആകാശ സ്കാനിങ്’ നടത്തിയാണ് ഭീഷണി കണ്ടെത്തുക. വിവിധ സെൻസറുകൾ വഴി കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങളിലെത്തുന്ന വിവരങ്ങൾ വിശകലനം ചെയ്ത് പ്രതിരോധം തീരുമാനിക്കും. ഇതിനായി അത്യാധുനിക കമ്പ്യൂട്ടർ സംവിധാനമുണ്ടാകും ഇതിൽ.
- കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കുന്ന മിസൈലുകളാണ് (എസ്. എ.എം) പ്രതിരോധ സംവിധാനത്തിലെ പ്രധാന ആയുധം. ദൂരപരിധിയിലും ആഘാതത്തിലും വ്യത്യാസമുള്ള വിവിധ മിസൈലുകൾ സന്നാഹത്തിലുണ്ടാകും. ആധുനിക എസ്.എ.എമ്മുകളിലെ സങ്കീർണ ഗതിനിർണയ വിദ്യ വഴി ഒരേ സമയം ഒന്നിലേറെ ലക്ഷ്യങ്ങളെ നേരിടാൻ കഴിയും.
- നീങ്ങിക്കൊണ്ടിരിക്കുന്ന സേനകൾക്ക് സംരക്ഷണമൊരുക്കുന്ന മൊബൈൽ വ്യോമ പ്രതിരോധ സംവിധാനങ്ങളുമുണ്ട്. ട്രക്കുകളിൽ സ്ഥാപിച്ച റഡാർ, മിസൈൽ, കമാൻഡ് സിസ്റ്റം എന്നിവയടങ്ങിയതാണിത്.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ
തദ്ദേശീയവും വൈദേശികവുമായ സന്നാഹങ്ങളടങ്ങിയ ബഹുതല വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യയുടേത്. ഇതിൽ റഷ്യയുടേതും ഇസ്രായേലിന്റെയും ഒപ്പം തദ്ദേശീയ ആകാശ് മിസൈലും അടങ്ങിയതാണിത്. ചൈനയിൽ നിന്നുള്ള സംവിധാനത്തെ മാത്രം ആശ്രയിക്കുന്ന പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനത്തേക്കാൾ ഏറെ മികച്ചതാണ് ഇന്ത്യയുടേത്.
എസ്-400 ട്രയംഫ് കര-വ്യോമ മിസൈൽ സിസ്റ്റം
ദൂരപരിധി: 380 കിലോമീറ്റർ
2018ൽ റഷ്യയുമായുണ്ടാക്കിയ 40,000 കോടിയുടെ കരാർ പ്രകാരം മൂന്ന് സ്ക്വാഡുകൾ സ്ഥാപിച്ചു.
യുക്രെയ്ൻ-റഷ്യ യുദ്ധം കാരണം രണ്ടു സ്ക്വാഡുകളുടെ കൈമാറ്റം വൈകി.
ബറാക്-8 എം.ആർ-എസ്.എ.എം മിസൈൽ സംവിധാനം
ദൂരപരിധി: 70 കിലോമീറ്റർ
ഇസ്രായേലുമായുള്ള 30,000 കോടിയുടെ കരാർ പ്രകാരം സംയുക്തമായി വികസിപ്പിച്ചത്.
ഇതിൽ വലിയൊരു ഭാഗം വ്യോമ, നാവിക, കര സേനകളുടെ ഭാഗമാക്കി.
ആകാശ് മിസൈൽ
ദൂരപരിധി: 25 കിലോമീറ്റർ
ആകാശ് ഒന്ന്, രണ്ട് സീരീസുകളുടെ 15 സ്ക്വാഡുകൾ വ്യോമസേനയുടെ ഭാഗമാക്കി.
കരസേനക്ക് നാലു റെജിമെന്റുകൾ. കൂടുതൽ ഉൾപ്പെടുത്തും.
സ്പൈഡർ
ദൂരപരിധി: 15 കിലോമീറ്റർ
ഇസ്രായേൽ നിർമിത ദ്രുതപ്രതികരണ വിമാനവേധ മിസൈൽ
വ്യോമ, കരസേനയുടെ ഭാഗമാക്കി.
ഹ്രസ്വദൂര സംവിധാനങ്ങൾ
ചുമലിൽ വെച്ച് വിക്ഷേപിക്കാവുന്ന പുതിയ, റഷ്യൻ നിർമിത ഇഗ്ല-എസ് ഹ്രസ്വദൂര (ആറു കിലോമീറ്റർ പരിധി) മിസൈൽ.
നേരത്തെയുള്ള ഇഗ്ല-1എം (അഞ്ചു കിലോമീറ്റർ), ഒ.എസ്.എ-എ.കെ-എം (10 കിലോമീറ്റർ), പെക്കോറെ മിസൈൽ, എൽ-70 വിമാനവേധ തോക്ക് (3.5 കിലോമീറ്റർ)
പാകിസ്താനുള്ളത്
ചൈന നൽകിയ എച്ച്.ക്യു-9 മിസൈൽ ബാറ്ററികളും റഡാറുകളുമാണ് പാകിസ്താന്റെ വ്യോമ പ്രതിരോധ സന്നാഹങ്ങൾ. അടിസ്ഥാന വേരിയന്റിന് 120 കിലോമീറ്ററും നവീകരിച്ചതിന് 300 കിലോമീറ്ററുമാണ് ദൂരപരിധി. 20-25 കിലോമീറ്റർ പരിധിയുള്ള ഫ്രഞ്ച് നിർമിത സ്പാഡ വിമാനവേധ മിസൈലുകളാണ് ഇതിന്റെ പോർമുന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.