വധശിക്ഷ നടപ്പാക്കാൻ പ്രായക്കൂടുതൽ തടസ്സമാണോ? ഫ്ലോറിഡയിൽ വയോധികരായ തടവുകാരുടെ വധശിക്ഷ ഉടൻ
text_fieldsഡസ്റ്റി റേ സ്പെൻസർ, ഡെന്നിസ് സോച്ചർ, ഡൊമിനിക് ഒച്ചിചോൺ (ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് പുറത്തുവിട്ട തടവുകാരായ വൃദ്ധരുടെ ചിത്രങ്ങൾ)
അമേരിക്കയിലെ ഫ്ലോറിഡയിൽ ഈ മാസം അവസാനത്തോടെ നടപ്പിലാക്കാൻ പോകുന്ന വധശിക്ഷകൾ, രാജ്യം നേരിടുന്ന ഒരു പ്രധാന പ്രതിസന്ധിയിലേക്ക് വീണ്ടും വിരൽ ചൂണ്ടുകയാണ്. പ്രായമേറിവരുന്ന വധശിക്ഷാ തടവുകാർ. അടുത്തിടെ ഫ്ലോറിഡയിലെ വധശിക്ഷാ മുറിയിൽ അവസാനമായി മരണത്തിന് കീഴടങ്ങിയ തടവുകാരന് 74 വയസ്സായിരുന്നു. ആധുനിക ചരിത്രത്തിൽ വധശിക്ഷക്ക് വിധേയനാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ ഇനി വധശിക്ഷ കാത്തുനിൽക്കുന്ന അടുത്ത രണ്ട് തടവുകാർക്ക് അതിനേക്കാൾ പ്രായമുണ്ട്.
ഈ മാസത്തിൽ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്ന തടവുകാരിൽ ഒരാൾക്ക് 80 വയസ്സാണ് പ്രായം. 1986-ൽ തന്റെ മുൻ കാമുകിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിനാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. ഈ ശിക്ഷ നടപ്പിലാക്കുകയാണെങ്കിൽ അമേരിക്കൻ ചരിത്രത്തിൽ വധശിക്ഷക്ക് വിധേയനാകുന്ന രണ്ടാമത്തെ ഒക്ടോജെനേറിയൻ (80-നും 89-നും ഇടയിൽ പ്രായമുള്ള വ്യക്തി) ആയി ഇയാൾ മാറും.
സ്വാഭാവിക മരണത്തിലേക്ക് അടുക്കുന്ന പ്രായമായ തടവുകാരെ ഇത്തരത്തിൽ വധശിക്ഷക്ക് വിധേയമാക്കുന്നത് എത്രത്തോളം മാനുഷികമാണ് എന്ന ചോദ്യം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. രോഗബാധിതരും അവശരുമായ വൃദ്ധരോട് വധശിക്ഷ നടപ്പാക്കുന്നത് ക്രൂരതയാണെന്ന് അവർ വാദിക്കുന്നു. എന്നാൽ മറുഭാഗത്ത്, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാനും നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാനും വേണ്ടി വർഷങ്ങളോളം നീണ്ടുപോകുന്ന നിയമപോരാട്ടങ്ങളും അപ്പീലുകളുമാണ് നീതി നടപ്പാക്കാൻ ഇത്രയും കാലതാമസം വരുത്തുന്നതെന്നാണ് മറുവാദം.
'സ്വാഭാവിക മരണത്തിലൂടെ ഇവർ രക്ഷപ്പെടാതിരിക്കാൻ മനഃപൂർവ്വം ചെയ്യുന്നതാണോ ഇത്?' എന്നാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാർക്ക് ആത്മീയ പിന്തുണ നൽകുന്ന ഡസ്റ്റിൻ ഫെഡൻ എന്ന കത്തോലിക്കാ പുരോഹിതൻ ചോദിക്കുന്നത്. സഭ വധശിക്ഷക്ക് എതിരാണെന്ന് വ്യക്തമാക്കിക്കൊണ്ട്, ഏറ്റവും പ്രായമേറിയവരും അവശരുമായ മനുഷ്യരെ വധിക്കുന്നത് തികച്ചും ക്രൂരവും അസാധാരണവുമായ നടപടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങൾക്ക് ഈ പ്രായം ഒരു തടസ്സമായി തോന്നുന്നില്ല. തങ്ങളുടെ ജീവിതകാലത്തുതന്നെ നീതി നടപ്പാകുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷമേയുള്ളൂ എന്നാണ് ഒരു ഇരയുടെ സഹോദരി പ്രതികരിച്ചത്.
അമേരിക്കയിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിൽ വധശിക്ഷക്ക് വിധേയരാകുന്നവരുടെ ശരാശരി പ്രായം 30-കളിൽ നിന്ന് 50-കളിലേക്ക് ഉയർന്നിട്ടുണ്ട്. ചിലർ വൈകിയ പ്രായത്തിൽ കുറ്റകൃത്യങ്ങൾ ചെയ്തവരാണെങ്കിൽ ഭൂരിഭാഗം പേരും പതിറ്റാണ്ടുകളായി ജയിലിൽ കഴിഞ്ഞ് പ്രായമായവരാണ്. നിലവിൽ 80 വയസ്സുള്ള തടവുകാരന് വൃക്ക സംബന്ധമായ അസുഖങ്ങളും പ്രോസ്റ്റേറ്റ് പ്രശ്നങ്ങളും ഉള്ളതിനാൽ കുളിക്കാൻ പോലും മറ്റുള്ളവരുടെ സഹായം വേണം. എങ്കിലും, നിയമപ്രകാരം 18 വയസ്സിന് താഴെയുള്ളവർക്ക് വധശിക്ഷ നൽകരുതെന്ന് നിഷ്കർഷിക്കുന്നുണ്ടെങ്കിലും, പ്രായക്കൂടുതൽ ഉണ്ട് എന്ന ഒറ്റക്കാരണത്താൽ വധശിക്ഷയിൽ നിന്ന് ഒഴിവാകാൻ നിയമപരമായ വഴിയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

