പോപ് ലിയോക്ക് പിന്നാലെ മെലോണിയും; യു.എസിനെ പിന്തുണക്കാത്തതിന് ഇറ്റാലിയൻ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാൻ വിഷയത്തിൽ പിന്തുണ നൽകാത്തതിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പോപ്പ് ലിയോ പതിനാലാമനെതിരായ ട്രംപിന്റെ പരാമർശത്തെ മെലോണി വിമർശിച്ചതാണ് ഇതിന് കാരണം. മെലോണിക്ക് ധൈര്യമുണ്ടെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ തനിക്ക് തെറ്റുപറ്റിയെന്നും 'കൊറിയർ ഡെല്ല സെറ' എന്ന ഇറ്റാലിയൻ ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധത്തിന് പിന്തുണ നൽകാത്തതാണ് മെലോണിക്കെതിരെ ട്രംപ് തിരിഞ്ഞത്. ഇറാനുമായുള്ള സൈനിക നീക്കത്തിന് സിസിലിയിലെ വ്യോമത്താവളം ഉപയോഗിക്കാൻ അമേരിക്കൻ ബോംബറുകൾക്ക് ഇറ്റലി അനുമതി നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ, ഇറ്റലിയുമായുള്ള ബന്ധം പഴയതുപോലെയാകില്ലെന്ന് ഫോക്സ് ന്യൂസിനോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. "നമ്മെ സഹായിക്കാത്തവരോട് പഴയ ബന്ധം പുലർത്താനാവില്ല," ട്രംപ് പറഞ്ഞു.
അടുത്തിടെ നടന്ന റഫറണ്ടത്തിലെ പരാജയത്തിനുപിന്നാലെ ആഭ്യന്തരമായി പ്രതിസന്ധി നേരിടുന്ന മെലോണിക്ക് ട്രംപിന്റെ ആക്രമണങ്ങൾ രാഷ്ട്രീയമായി ഗുണം ചെയ്തേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. യൂറോപ്പിൽ ട്രംപിന്റെ ജനപ്രീതി കുറയുന്ന സാഹചര്യത്തിൽ, മെലോനിക്കെതിരായ വിമർശനങ്ങൾ അവരുടെ പ്രതിച്ഛായ വർധിപ്പിക്കാൻ സഹായിക്കും. ഇസ്രായേലുമായുള്ള പ്രതിരോധ കരാർ പുതുക്കേണ്ടതില്ലെന്ന മെലോണിയുടെ തീരുമാനവും ശ്രദ്ധേയമാണ്.
ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ഇന്ധനവില വർധന ഇറ്റലിയിൽ വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് ഊർജ പ്രതിസന്ധി പരിഹരിക്കാൻ മെലോണി ശ്രമിച്ചെങ്കിലും കരാറുകളൊന്നും ഒപ്പിടാനായില്ല.
അതേസമയം, ട്രംപിന്റെ വ്യക്തിപരമായ വിമർശനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കില്ലെന്ന് ഇറ്റാലിയൻ മന്ത്രി അഡോൾഫോ ഉർസോ പ്രതികരിച്ചു. നാറ്റോ സഖ്യമുൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ ഇറ്റലിയും യു.എസും ശക്തമായ പങ്കാളികളായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

