സിംബാബ്വെയിൽ എമേഴ്സൺ നംഗാഗ്വ പ്രസിഡൻറ്
text_fieldsഹരാരെ: സിംബാബ്വെയിൽ വിവാദങ്ങളും സംഘർഷവും നിഴൽവീഴ്ത്തിയ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സാനു പി.എഫ് പാർട്ടി നേതാവ് എമേഴ്സൺ നംഗാഗ്വക്ക് ജയം. വെള്ളിയാഴ്ചയാണ് ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ ഫലം പ്രഖ്യാപിച്ചത്. 48 ലക്ഷം പേർ വോട്ടു രേഖപ്പെടുത്തിയതിൽ 50.8 ശതമാനം വോട്ടുമായി നംഗാഗ്വ കേവല ഭൂരിപക്ഷം നേടിയതായി കമീഷൻ അറിയിച്ചു. 24.6 ലക്ഷം വോട്ടുകളാണ് ലഭിച്ചത്.
പ്രധാന എതിരാളികളായ മൂവ്മെൻറ് ഫോർ ഡെമോക്രാറ്റിക് ചേഞ്ച് പാർട്ടി നേതാവ് നെൽസൺ ചമീസ (എം.ഡി.സി) 44.3 ശതമാനം വോട്ട് (21.4 ലക്ഷം) നേടി. നീണ്ട 37 വർഷം രാജ്യം വാണ മുൻ പ്രസിഡൻറ് റോബർട്ട് മുഗാബെയെ ഒമ്പതു മാസം മുമ്പ് സൈന്യം പുറത്താക്കുന്നതോടെയാണ് അദ്ദേഹത്തിെൻറ ഉറ്റ കൂട്ടാളിയായ നംഗാഗ്വക്ക് വഴി െതളിയുന്നത്. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
ജനവിധി തന്നെ വിനയാന്വിതനാക്കുന്നതായി ഫലമറിഞ്ഞതിനു പിന്നാലെ നംഗാഗ്വ ട്വിറ്ററിൽ കുറിച്ചു. ‘‘ഇത് ഒരു പുതിയ തുടക്കമാണ്. സമാധാനം, െഎക്യം, സ്നേഹം എന്നിവയിലൂന്നി കൈകോർത്ത് എല്ലാവർക്കുമായി പുതിയ രാജ്യം കെട്ടിപ്പടുക്കാം’’ -നംഗാഗ്വ പറഞ്ഞു. എന്നാൽ, ഫലം വ്യാജമാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ യഥാർഥ കണക്കുകൾ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ചാമിസ ആവശ്യപ്പെട്ടു. എം.ഡി.സി നേരത്തെയും തെരഞ്ഞെടുപ്പ് തള്ളിയിരുന്നു. കമീഷൻ പ്രഖ്യാപനത്തെ കോടതിയിൽ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പാർട്ടി.
നേരത്തെ, നടന്ന പാർലമെൻററി തെരഞ്ഞെടുപ്പിൽ സാനു പി.എഫ് പാർട്ടി മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി മികച്ച വിജയം നേടിയിരുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിലും സമാന നേട്ടം ആവർത്തിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.