ദക്ഷിണ സുഡാനിലെ ആഭ്യന്തരകലാപം: 6,000ത്തിലേറെ പേർ പലായനം ചെയ്തു –യു.എൻ
text_fieldsജൂബ: സിവിലിയന്മാർക്കു നേരെയുള്ള സൈന്യത്തിെൻറ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ സുഡാനിൽനിന്ന് 6,000ത്തിലധികം പേർ പലായനം ചെയ്തതായി യു.എൻ അഭയാർഥി ഏജൻസി. യുഗാണ്ടൻ ജില്ലയായ ലാംവോയിലേക്കാണ് ആളുകൾ പലായനം ചെയ്യുന്നത്. ദക്ഷിണ സുഡാൻ സായുധസേനയുടെ വിവേചനരഹിതമായ ആക്രമണത്തിന് ഇരയായിരിക്കുകയാണ് പാജോക് നഗരത്തിലെ ജനങ്ങളെന്ന് യു.എൻ അഭയാർഥി ഹൈകമീഷണർ വെള്ളിയാഴ്ച പറഞ്ഞു.
പലപ്പോഴും ഇവർ കുറ്റിക്കാടുകൾക്കു പിന്നിൽ മറഞ്ഞിരുന്നാണ് യുഗാണ്ടയിലെ തങ്ങളുടെ സുരക്ഷിത സ്ഥാനത്തെത്തുന്നത്. തിങ്കളാഴ്ച പ്രദേശത്ത് സർക്കാർ സേനയും വിമതരും തമ്മിൽ സംഘർഷമുണ്ടായതിനു ശേഷമാണ് സ്ഥിതി കൂടുതൽ വഷളായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലാംവോയിലെത്തിയ അഭയാർഥികൾ സിവിലിയന്മാർക്കു നേരെയുള്ള സൈന്യത്തിെൻറ ക്രൂരതകൾ ഹൈകമീഷണറോട് വിവരിച്ചതായി വക്താവ് റൊക്കോ നൂറി പറഞ്ഞു. പ്രിയപ്പെട്ടവർ വെടിയേറ്റു മരിക്കുന്നതും മൃഗങ്ങളെപ്പോലെ കൂട്ടക്കൊലക്ക് ഇരയാക്കപ്പെടുന്നതും പലർക്കും കാണേണ്ടിവന്നു. ഒാടി രക്ഷപ്പെടാൻ സാധിക്കാതിരുന്ന വയോധികരും ഭിന്നശേഷിക്കാരും സൈന്യത്തിെൻറ തോക്കിനിരയായി. പാജോക്കിൽ സൈന്യം ആക്രമണം നടത്തിയതായി സർക്കാർ വക്താവ് മിഖായേൽ മകൂയി സ്ഥിരീകരിച്ചിട്ടുണ്ട്.
നഗരം വിമതരുടെ കൈവശമായിരുന്നെന്നും തുടർന്ന് സൈന്യം നടത്തിയ ആക്രമണത്തിൽ വിമതർെക്കാപ്പം നിന്ന സിവിലിയന്മാർക്കാണ് പലായനം ചെയ്യേണ്ടി വന്നതെന്നുമാണ് അദ്ദേഹത്തിെൻറ വാദം. പാജോക്കിൽ പ്രവേശിക്കുന്നതിൽനിന്ന് യു.എന്നിെൻറ ദക്ഷിണ സുഡാനിലെ സമാധാന ദൗത്യ ഏജൻസിയായ യു.എൻ.എം.െഎ.എസ്.എസിനെ വിലക്കിയതായി ഏജൻസി ബുധനാഴ്ച പറഞ്ഞിരുന്നു.
സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും മനുഷ്യാവകാശ ലംഘനം റിപ്പോർട്ട് ചെയ്യുന്നതിനുമായി ഏജൻസിക്ക് പ്രവേശനം അനുവദിക്കണമെന്ന് യു.എൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ദക്ഷിണ സുഡാനിൽ നിന്നെത്തിയ 8,32,000 അഭയാർഥികൾ യുഗാണ്ടയിൽ താമസിക്കുന്നുണ്ട്. ബിദിബിദി അഭയാർഥി ക്യാമ്പിൽ മാത്രം 2,70,000 അഭയാർഥികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.