ദക്ഷിണാഫ്രിക്കയിൽ എ.എൻ.സി വീണ്ടും അധികാരത്തിൽ
text_fieldsപ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ. പ്രസിഡൻറ് സിറിൽ രാമഫോസയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നേരിട്ട എ.എൻ.സി കേവല ഭ ൂരിപക്ഷത്തോടെയാണ് അധികാരം നിലനിർത്തിയത്. അതേസമയം, വംശവെറി അവസാനിപ്പിച്ച് 1994ൽ അധികാരത്തിലേറിയ നെൽസൺ മണ്ടേലയുടെ പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്.
95 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 57.73 ശതമാനം വോട്ടുകൾ എ.എൻ.സിക്ക് ലഭിച്ചു. വോട്ടിങ് ശതമാനം പരിഗണിച്ചാണ് ദക്ഷിണാഫ്രിക്കൻ പാർലമെൻറിൽ വിവിധ പാർട്ടികൾക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാനാകുക. മേയ് 25ന് പുതിയ പ്രസിഡൻറ് അധികാരമേൽക്കും.
ജേക്കബ് സുമയുടെ പിൻഗാമിയായി കഴിഞ്ഞ വർഷമാണ് രാമഫോസ അധികാരമേൽക്കുന്നത്. കടുത്ത അഴിമതി ആരോപണങ്ങളിൽ മുങ്ങിയതോടെയാണ് ഒമ്പതു വർഷം രാജ്യം ഭരിച്ച സുമ നിർബന്ധിത രാജിക്ക് വഴങ്ങിയത്. രണ്ടാം സ്ഥാനത്തെത്തിയ പ്രതിപക്ഷമായ െഡമോക്രാറ്റിക് സഖ്യത്തിന് 20.65 ശതമാനവും മുൻ എ.എൻ.സി യുവ നേതാവ് സ്ഥാപിച്ച ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് സംഘടന 10.51 ശതമാനവും വോട്ടുനേടി.