സാമൂഹിക മാധ്യമങ്ങൾ പറയുന്നത് നുണ; താൻ മരിച്ചിട്ടില്ല - നൈജീരിയൻ പ്രസിഡൻറ്
text_fieldsഅബുജ: നൈജീരിയന്‍ പ്രസിഡൻറ് മുഹമ്മദ് ബുഖാരി മരിച്ചുപോയെന്നും അപരനാണ് രാജ്യം ഭരിക്കുന്നതെന്നുമുള്ള പ്രചരണങ്ങള്‍ നിഷേധിച്ച് പ്രസിഡൻറ് ബുഖാരി തന്നെ രംഗത്ത്. ചികിത്സക്കായി ലണ്ടനിലേക്ക് പോയ ബുഖാരി മരിച്ചുവെന്നും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള സുഡാന്‍ സ്വദേശിയായ ജിബ്രീൽ എന്ന അപരനാണ് രാജ്യം ഭരിക്കുന്നതെന്നുമുള്ള അഭ്യൂഹങ്ങൾ മാസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന് തെളിവുകളൊന്നുമില്ലെങ്കിലും പ്രചരണത്തിെൻറ വിഡിയോകൾ ഇപ്പോഴും നിരവധി പേർ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
നീണ്ട നാളത്തെ മൗനത്തിനൊടുവിൽ ഇത് താൻ തന്നെയാണെന്നും അടുത്തു തന്നെ 76ാമത് ജൻമദിനം ആഘോഷിക്കുമെന്നും ഇപ്പോഴും ആരോഗ്യവാനാണെന്നും ബുഖാരി അറിയിച്ചു. നിരവധി പേർ കരുതുന്നത് ആരോഗ്യ നില മോശമായതിനെ തുടർന്ന് ചികിത്സ തേടിയ ഞാൻ മരിച്ചുവെന്നാണ്. ഇത്തരം നുണ പ്രചാരണങ്ങളെ അവഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോളണ്ടിലെ ടൗൺഹാളിൽ നടന്ന ചടങ്ങിൽ നൈജീരിയക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ഫെബ്രുവരിയില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബുഖാരി കഴിഞ്ഞ വര്‍ഷം അഞ്ചുമാസത്തോളം ബ്രിട്ടനിലായിരുന്നു. ഇതേത്തുടര്‍ന്നാണ് സാമൂഹികമാധ്യമങ്ങള്‍ വഴി അഭ്യൂഹങ്ങള്‍ പരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.