സിർത്തിൽ തൊട്ടാൽ തുർക്കിക്ക് പൊള്ളുമെന്ന് ഈജിപ്ത്
text_fieldsട്രിപളി: ലിബിയയിൽ സൈനിക ഇടപെടൽ നടത്തുമെന്ന് ഈജിപ്ഷ്യൻ സർക്കാർ പ്രഖ്യാപിച്ചതോടെ മധ്യപൗരസ്ത്യ ദേശം വീണ്ടും യുദ്ധഭീതിയിൽ. തന്ത്രപ്രധാന നഗരമായ സിർത് തുർക്കിയുടെ പിന്തുണയോടെ ഫായിസ് അൽസർറാജ് നേതൃത്വം നൽകുന്ന ഔദ്യോഗിക സേന പിടിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ ഭീഷണി.
ഈജിപ്തിെൻറ നടപടി യുദ്ധപ്രഖ്യാപനമാണെന്ന് യു.എൻ പിന്തുണയുള്ള ലിബിയൻ സർക്കാർ ആരോപിച്ചു. ലിബിയയുടെ പരമാധികാരത്തിനു നേർക്കുള്ള കടന്നുകയറ്റമാണ് ഈജിപ്ഷ്യൻ നീക്കമെന്നും ഇത് ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്നും ലിബിയൻ സർക്കാർ പ്രതികരിച്ചു.
ഐക്യരാഷ്ട്രസഭക്കു കീഴിൽ നടക്കുന്ന നിഷ്പക്ഷമായ ഏതു മധ്യസ്ഥനീക്കത്തെയും സർക്കാർ പിന്തുണക്കും. എന്നാൽ, ഏകപക്ഷീയവും അന്യായവുമായ നീക്കത്തെ നിരസിക്കുമെന്നും ലിബിയ വ്യക്തമാക്കി.തലസ്ഥാനമായ ട്രിപളിയിൽനിന്ന് 450 കിലോമീറ്റർ കിഴക്കു മാറി സ്ഥിതിചെയ്യുന്ന എണ്ണസമ്പന്നമായ തുറമുഖ നഗരമാണ് സിർത്. ഈജിപ്തിെൻറ പിന്തുണയുള്ള വിമത സേന തലവൻ ഖലീഫ ഹഫ്തറിനു കീഴിലാണ് നഗരം. കിഴക്കൻ പാർലമെൻറിെൻറ പിന്തുണ തനിക്കുണ്ടെന്നാണ് ഹഫ്ത്താറിെൻറ അവകാശവാദം.
2019 മുതൽ ട്രിപളി പിടിച്ചടക്കാനും ഖലീഫ ഹഫ്തർ ശ്രമിച്ചുവരുകയാണ്. അതേസമയം, സൈനികനീക്കത്തിലൂടെ സിർത് പിടിച്ചടക്കാനുള്ള ലിബിയൻ സർക്കാറിെൻറ നീക്കത്തിന് തുർക്കിയുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും നേരിട്ടുള്ള സൈനിക ഇടപെടലിന് ഇതു വഴിവെക്കുമെന്നും ഈജിപ്ത് ഭീഷണി മുഴക്കിയത്. ഈജിപ്തിെൻറ കീഴക്കൻ അതിർത്തി പങ്കിടുന്ന നഗരംകൂടിയായ സിർത് സംരക്ഷിക്കാൻ സൈനികനീക്കത്തിന് തയാറാവാനും സൈന്യത്തിന് പ്രസിഡൻറ് നിർദേശം നൽകിയിരിക്കുകയാണ്. ഈജിപ്തിനൊപ്പം റഷ്യയുടെയും യു.എ.ഇയുടെയും സഹകരണവും ഖലീഫ ഹഫ്ത്താറിനുണ്ട്. യുദ്ധ ഭീഷണി ഒഴിവാക്കാൻ അറേബ്യൻ രാജ്യ കൂട്ടായ്മ വിളിച്ചു ചേർത്ത ഉച്ചകോടിയിൽ നിന്ന് ലിബിയ പിൻമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.