24 ലക്ഷം പെൺകുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്ത്; താലിബാന്റെ വിദ്യാഭ്യാസ വിലക്കിന്റെ ആഘാതം വ്യക്തമാക്കി യുനെസ്കോ
text_fieldsഅഫ്ഗാനിസ്ഥാനിൽ സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികളുടെ എണ്ണം 24 ലക്ഷമായി ഉയർന്നതായി യുനെസ്കോയുടെ റിപ്പോർട്ട്. താലിബാൻ ഭരണകൂടം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ആശങ്കാജനകമായ ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2 ലക്ഷം പെൺകുട്ടികൾ കൂടി വിദ്യാഭ്യാസത്തിന് പുറത്തായതായാണ് യുനെസ്കോ വ്യക്തമാക്കുന്നത്.
ഈ നില തുടരുകയാണെങ്കിൽ 2030-ഓടെ സ്കൂളുകളിൽ നിന്ന് പുറത്താക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം 40 ലക്ഷമായി ഉയരുമെന്നും ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ലോകത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും സെക്കൻഡറി സ്കൂളുകളിലും സർവകലാശാലകളിലും പ്രവേശനം നിഷേധിക്കുന്ന ഒരേയൊരു രാജ്യം അഫ്ഗാനിസ്ഥാൻ മാത്രമാണെന്നും, ഇത് 'ജെൻഡർ അപ്പാർതീഡ്' (ലിംഗപരമായ വിവേചനം) ആണെന്നും യുഎൻ നേരത്തെ വിമർശിച്ചിരുന്നു.
2022 മാർച്ചിലാണ് താലിബാൻ അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തിയത്. തുടർന്ന് ഡിസംബറോടെ സർവകലാശാല പ്രവേശനവും തടഞ്ഞു. ഇതിനുപുറമെ, പുരുഷന്മാരെ പഠിപ്പിക്കാൻ സ്ത്രീകളെ അനുവദിക്കാത്തത് വിദ്യാഭ്യാസ മേഖലയിലെ അധ്യാപകക്ഷാമത്തിന് വഴിവെച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2030-ഓടെ യോഗ്യരായ 11,000-ത്തിലധികം വനിതാ അധ്യാപകരുടെ കുറവ് അഫ്ഗാനിലെ വിദ്യാഭ്യാസ രംഗത്തുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസത്തെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. പകുതിയോളം സ്കൂളുകളിൽ വെള്ളം, ശുചിത്വം, ചൂടാക്കാനുള്ള സൗകര്യം എന്നിവയുടെ കുറവുണ്ട്. പ്രൈമറി സ്കൂൾ തലത്തിലും സ്ഥിതി ഗുരുതരമാണ്. പത്ത് വയസ്സുള്ളവരിൽ 90 ശതമാനം കുട്ടികൾക്കും ലളിതമായ ഒരു വാചകം പോലും വായിക്കാൻ സാധിക്കുന്നില്ലെന്നും, രാജ്യത്തെ സാക്ഷരതാ നിരക്ക് 37 ശതമാനമായി കുറഞ്ഞെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര തലത്തിൽ നിന്ന് നിരവധി വിമർശനങ്ങൾ ഉയർന്നുവന്നെങ്കിലും, പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്ക് തങ്ങളുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടിലാണ് താലിബാൻ ഭരണകൂടം. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നത് അഫ്ഗാനിസ്ഥാന്റെ ഭാവി തലമുറയെയും സമ്പദ്‌വ്യവസ്ഥയെയും ദൂരവ്യാപകമായി ബാധിക്കുമെന്നതിൽ വലിയ ആശങ്കയാണ് അന്താരാഷ്ട്ര സമൂഹം പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
