അഫ്ഗാൻ യുദ്ധം: ബ്രിട്ടീഷ് പട്ടാളം കൊലപ്പെടുത്തിയത് 64 കുട്ടികളെ
text_fieldsലണ്ടൻ: അഫ്ഗാൻ യുദ്ധത്തിനിടെ ബ്രിട്ടീഷ് പട്ടാളം കൊലചെയ്ത കുട്ടികളുടെ എണ്ണം 64. ബ്രിട്ടൻ മുമ്പ് പുറത്തുവിട്ട കണക്കിനേക്കാൾ നാലിരട്ടി വരുമിത്. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗവേഷണ-ക്ഷേമപ്രവർത്തന ഗ്രൂപ് 'ആക്ഷൻ ഓൺ ആംഡ് വയലൻസ്' ആണ് ഇക്കാര്യം പുറത്തുവിട്ടത്. അവർക്ക് വിവരാവകാശ പ്രകാരം ലഭിച്ച കണക്കാണിത്. 2006നും 2014നും ഇടയിൽ അഫ്ഗാനിൽ കൊല്ലപ്പെട്ട 64 കുട്ടികളുടെ കുടുംബത്തിന് യു.കെ ആശ്വാസധനം കൈമാറിയിട്ടുണ്ട്.
ഇതിൽ 15 വയസ്സുള്ള കുട്ടിമുതൽ ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞുവരെയുണ്ട്. വ്യോമാക്രമണത്തിലും അബദ്ധത്തിൽ വെടിയേറ്റുമാണ് പലരും കൊല്ലപ്പെട്ടത്. ശരാശരി ഒരു കുടുംബത്തിന് 154061 രൂപക്ക് സമാനമായ തുകയാണ് ആശ്വാസധനമായി നൽകിയത്.
ബ്രിട്ടീഷ് ആക്രമണങ്ങളിൽ 135ഓളം കുട്ടികൾ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സംഘടന പറയുന്നത്. കാരണം ചില സംഭവങ്ങളിൽ കൊല്ലപ്പെട്ടവരെ 'മകൻ', 'മകൾ' എന്നിങ്ങനെ മാത്രമാണ് അടയാളപ്പെടുത്തിയത്. കൃത്യമായ വയസ്സ് രേഖപ്പെടുത്തിയിട്ടില്ല. കുട്ടികളെ ബോധപൂർവം ലക്ഷ്യമിട്ടു എന്നതിന് തെളിവില്ല. എന്നാൽ, കൃത്യമായ ലക്ഷ്യത്തിന് പുറത്തുള്ള ആക്രമണം, ആയുധങ്ങളുടെ അമിത ഉപയോഗം, വലിയ ജനസാന്ദ്രതയുള്ള മേഖലകളിലെ ആക്രമണം തുടങ്ങിയവ കുട്ടികളുടെയും മരണത്തിന് കാരണമായിരിക്കാം. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം മുമ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നത്, അഫ്ഗാൻ യുദ്ധത്തിനിടെ തങ്ങളുടെ സൈനിക നടപടികളുടെ ഭാഗമായി 16 കുട്ടികൾക്ക് ജീവൻ നഷ്ടമായി എന്നാണ്.
സംഘർഷത്തിനിടെ സാധാരണ പൗരന്മാർക്കുണ്ടാകുന്ന നഷ്ടങ്ങൾ ദുരന്തമാണെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. കുട്ടികളും കുടുംബങ്ങളും ഉൾപ്പെട്ട സംഭവമാകുമ്പോൾ ദുരിതത്തിന്റെ ആഘാതം കൂടും. ഈ പ്രശ്നം ഇല്ലാതാക്കാൻ സൈന്യം പരമാവധി ശ്രമിക്കാറുണ്ട്. സിവിലിയന്മാർക്കുണ്ടാകുന്ന ദുരിതങ്ങൾ അന്വേഷിക്കാറുണ്ട്. പുതിയ വിവരങ്ങൾ ഉണ്ടെങ്കിൽ അതും അന്വേഷിക്കാവുന്നതാണ്-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.