നക്ബ ദിനത്തിൽ ഈഫൽ ടവറിൽ ഫലസ്തീൻ പതാക ഉയർത്തി ആക്ടിവിസ്റ്റുകൾ
text_fieldsപാരീസ്: നക്ബ ദിനത്തിൽ ഫ്രാൻസിലെ ഈഫൽ ടവറിൽ ഫലസ്തീൻ പതാക ഉയർത്തി ആക്ടിവിസ്റ്റുകൾ. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് എക്സ്റ്റിങ്ഷൻ റിബല്ലിയൻ ഫ്രാൻസ് എന്ന സംഘടനാ പ്രവർത്തകരാണ് ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായ ഗോപുരത്തിൽ ഫലസ്തീൻ പതാക ഉയർത്തിയത്. ലോകരാജ്യങ്ങളുടെ പിന്തുണയോടെ യു.എൻ, ഫലസ്തീനികളുടെ മണ്ണിൽ ഇസ്രായേൽ എന്ന രാജ്യം 1948ൽ സ്ഥാപിച്ചയുടനെയും തൊട്ടുമുമ്പുമായി ഏഴുലക്ഷത്തിലേറെ ഫലസ്തീനികൾ കുടിയിറക്കപ്പെട്ടതിന്റെ ദുഃഖസ്മൃതിയായാണ് നക്ബ അഥവ, 'ദുരന്ത' ദിനം ആചരിക്കപ്പെടുന്നത്. 78-ാമത്തെ നക്ബ ദിനമായിരുന്നു മെയ് 15ന് ആചരിച്ചത്.
ഗസ്സയിൽ നടക്കുന്ന വംശഹത്യ ലോകം ചർച്ചചെയ്യുന്നതിനും ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് നക്ബ ദിനത്തിൽ പതാക ഉയർത്തിയതെന്ന് ആക്ടിവിസ്റ്റുകൾ പറഞ്ഞു. ഒരു ജനത കൂട്ടക്കൊല ചെയ്യപ്പെടുമ്പോൾ നിസ്സംഗരായി നിൽക്കുന്നത് അവസാനിപ്പിക്കണം. ഇതിലേ കടന്നുപോകുന്നവരും വിനോദസഞ്ചാരികളുമെല്ലാം ഫലസ്തീനെ കുറിച്ച് ഓർക്കണം, ചർച്ചചെയ്യണം - ആക്ടിവിസ്റ്റുകൾ പറഞ്ഞു.
ഗസ്സയിൽ 2023 ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ കൊലപ്പെടുത്തിയവരുടെ എണ്ണം 75,000 പിന്നിട്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ 22,800 കുഞ്ഞുങ്ങളും 16,600 സ്ത്രീകളുമാണ്. ഇസ്രായേൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം കൊലപ്പെടുത്തിയത് 603 പേരെയാണ്.
1948ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനിടെയും ശേഷവുമായി റൈഫിളുകൾ, യന്ത്രത്തോക്കുകൾ, മോർട്ടാറുകൾ എന്നിവയുമായി ഫലസ്തീനികൾക്കുനേരെ ആക്രമണം അഴിച്ചുവിട്ട ജൂത മിലീഷ്യകൾ അവരെ പുറത്താക്കുകയും താമസകേന്ദ്രങ്ങൾ തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. ജറൂസലം, ജഫ്ഫ അടക്കം ഫലസ്തീനി മേഖലകൾ കൂട്ടമായി കൈയേറുകയും ചെയ്തു. അയൽരാജ്യങ്ങളായ ലബനാൻ, സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ അഭയം തേടിയവർ പിന്നീട് വളർന്ന് 60 ലക്ഷത്തോളമായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

