സ്വാതന്ത്ര്യത്തിന്റെ പുതിയ പുലരി വരും; ഫലസ്തീൻ പതാകകൾ പാറി കളിക്കും, ഈ മണ്ണുവിട്ട് ഞങ്ങൾ എങ്ങോട്ടുമില്ല -മഹ്മൂദ് അബ്ബാസ്
text_fieldsമഹ്മൂദ് അബ്ബാസ്
ന്യൂയോർക്ക്: സ്വാതന്ത്ര്യത്തിന്റെ പുതിയ പുലരി വരുമെന്നും ഫലസ്തീൻ പതാകകൾ ലോകത്താകമാനം പാറികളിക്കുന്ന ഒരു കാലമുണ്ടാവുമെന്ന പ്രത്യാശയുമായി ഫലസ്തീനിയൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ യു.എൻ പ്രസംഗം. ഗസ്സയിലെ മണ്ണുവിട്ട് ഞങ്ങൾ എങ്ങോട്ടും പോകില്ല. ജറുസലേം ഞങ്ങളുടെ ഹൃദയത്തിലെ രത്നമാണ്. ഒലീവ് മരങ്ങൾ എങ്ങനെയാണോ മണ്ണിൽ വേരുറപ്പിച്ചിരിക്കുന്നത് അതുപോലെ തന്നെയാണ് ഇൗ മണ്ണിനോട് ചേർന്ന് ഫലസ്തീനികളുമുള്ളതെന്നും അബ്ബാസ് പറഞ്ഞു.
ഫലസ്തീന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വേണം. യുദ്ധം അവസാനിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ ഫലസ്തീനിൽ പാർലമെന്ററി, പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ നടത്തും. ട്രംപുമായും സൗദി അറേബ്യയുമായും ഫ്രാൻസുമായും യു.എന്നുമായും ചേർന്ന് പ്രവർത്തിക്കാൻ തയാറാണ്. സമാധാനത്തിനായി യു.എൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സയിൽ തുടരുന്ന യുദ്ധം എത്രയുംപെട്ടെന്ന് അവസാനിപ്പിക്കണം. മനുഷ്യാവകാശ പ്രവർത്തകർക്ക് ഒരു ഉപാധിയുമില്ലാതെ ഗസ്സയിൽ പ്രവേശനം അനുവദിക്കണം. രണ്ട് പക്ഷവും ബന്ദികളെ വിട്ടയക്കണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു. ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ അധിനിവേശക്കാർ പൂർണമായും പിൻവാങ്ങണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു.
ഗസ്സയിലെ ഭരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞങ്ങളേറ്റെടുക്കുന്നു. ഒരു മന്ത്രിയുടെ നേതൃത്വത്തിൽ ഗസ്സ മുനമ്പിലെ ഭരണം നടത്തും. ഇതിനായി അറബ്, അന്താരഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഞങ്ങൾ ആവശ്യപ്പെടുകയാണ്. ഇസ്രായേൽ അധിനിവേശം ഒരു മാറ്റവുമില്ലാതെ ഇപ്പോഴും ഫലസ്തീനിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്റെ ഭരണത്തിൽ ഹമാസിന് ഒരു റോളുമുണ്ടാവില്ലെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഹമാസ് രാജ്യനിർമിതിയുടെ ഭാഗമായി അവർക്ക് ലഭിച്ച ആയുധങ്ങൾ തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എന്നിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ആക്രമണത്തിന്റെ വ്യാപ്തിയേറ്റി ഇസ്രായേൽ; ഉറങ്ങിക്കിടക്കുന്നവർക്കുമേൽ തീമഴ; ഒറ്റദിവസം 80 മരണം
ഗസ്സ സിറ്റി: ബുധനാഴ്ച ഗസ്സ മുനമ്പിലുടനീളം ഇസ്രായേലി സൈന്യം നടത്തിയ ആക്രമണത്തിൽ 80ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും ഗസ്സ സിറ്റിയിലാണെന്ന് പ്രാദേശിക ആശുപത്രികൾ അറിയിച്ചു.
ഗസ്സ നഗരത്തിലെ ദറാജ് പ്രദേശത്തെ മാർക്കറ്റിനു സമീപം കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പാർപ്പിച്ച ഒരു കെട്ടിടത്തിലും ടെന്റുകളിലും രാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 20പേർ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ആറു സ്ത്രീകളും ഒമ്പത് കുട്ടികളും അവരിൽ ഉൾപ്പെടുന്നുവെന്നും ഹമാസ് നടത്തുന്ന സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.
തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ആളുകൾ പുതപ്പിൽ പൊതിഞ്ഞ മൃതദേഹം നീക്കം ചെയ്യുന്നതായി സംഭവസ്ഥലത്തു നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ കാണിച്ചു. ആളുകൾ ഉറങ്ങിക്കിടക്കുമ്പോൾ കനത്ത ബോംബാക്രമണം ഉണ്ടായെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. ‘ഞങ്ങൾ വന്നുനോക്കിയപ്പോൾ കുട്ടികളെയും സ്ത്രീകളെയും ഛിന്നഭിന്നമായ നിലയിൽ കണ്ടെത്തി. അതൊരു ദയനീയമായ കാഴ്ചയായിരുന്നു’വെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച അർധരാത്രി മുതൽ ഇസ്രായേലി ആക്രമണങ്ങളിലും വെടിവെപ്പിലുമായി കൊല്ലപ്പെട്ട 60ലധികം പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ഗസ്സ സിറ്റിയിൽ നാമമാത്രമായി പ്രവർത്തിക്കുന്ന ആശുപത്രികൾ അറിയിച്ചു.
ഹമാസിന്റെ അവസാന ശക്തികേന്ദ്രമാണെന്ന് ഇസ്രായേൽ പറയുന്ന നഗരത്തിന്റെ ഹൃദയഭാഗത്ത് ഇസ്രായേലി ടാങ്കുകളും സൈനികരും കടന്നുകയറ്റം തുടരുകയാണ്. ഹമാസിന്റെ കൈവശം ഇപ്പോഴും ഉള്ള ബന്ദികളെ മോചിപ്പിക്കാനും ഫലസ്തീൻ സായുധ സംഘത്തിന്റെ ‘നിർണായക പരാജയം’ ഉറപ്പാക്കാനുമാണ് കരയാക്രമണം ലക്ഷ്യമിടുന്നതെന്നാണ് സൈന്യം പറയുന്നത്.
ഗസ്സയിലെ ഏറ്റവും വലിയ നഗര കേന്ദ്രത്തിൽ നിന്ന് ഇതിനകം ലക്ഷക്കണക്കിന് പേർ പലായനം ചെയ്തു. കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു സംഘടന അവിടെ ക്ഷാമം സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും ലക്ഷങ്ങൾ അവിടെ തന്നെ തുടരുകയാണ്. ആരോഗ്യരംഗവും മറ്റ് അവശ്യ സേവനങ്ങളും വൻതോതിൽ തകർന്നുകൊണ്ടിരിക്കുകയാണ്.
അതിനിടെ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലിക്കിടെ അറബ്, മുസ്‍ലിം നേതാക്കളുടെ ഒരു സംഘത്തിനു മുന്നിൽ മിഡിൽ ഈസ്റ്റിലും ഗസ്സയിലും സമാധാനത്തിനായുള്ള 21 ഇന പദ്ധതി അവതരിപ്പിച്ചതായി യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. പദ്ധതിയെക്കുറിച്ച് വിശദാംശങ്ങളൊന്നും നൽകിയില്ലെങ്കിലും ഇസ്രായേലിന്റെയും മേഖലയിലെ എല്ലാ അയൽദേശക്കാരുടെയും ആശങ്കകൾ അത് അഭിസംബോധന ചെയ്യുമെന്ന് വിറ്റ്കോഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

