യു.എസ് സുപ്രീംകോടതിയിൽ ഡോണൾഡ് ട്രംപിനെ മുട്ടുകുത്തിച്ചത് കളിപ്പാട്ട കച്ചവടക്കാരൻ
text_fieldsവാഷിങ്ടൺ: ഇല്യനോയിസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചെറുകിട കളിപ്പാട്ട നിർമാതാവാണ് താരിഫ് ചുമത്തി ലോകസമ്പദ്‍വ്യവസ്ഥയെ തന്നെ നിയന്ത്രിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് തടയിട്ടത്. ചൈനയിൽ നിന്ന് ചെറുകിട കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യുന്ന ലേണിങ് റിസോഴ്സ് എന്ന സ്ഥാപനമാണ് താരിഫിനെതിരെ ആദ്യമായി കോടതിയെ സമീപിച്ചത്. ട്രംപിന്റെ താരിഫ് ഇറക്കുമതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തങ്ങളെ പോലുള്ള ചെറു കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഹരജിയിൽ കമ്പനി വാദിച്ചത്.
ട്രംപ് താരിഫ് പ്രഖ്യാപിച്ച ഉടൻ തന്നെ കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. എല്ലാവർക്കും ശ്വാസമെടുക്കാനുള്ള അവസരമാണ് ഈ വിധി നൽകുന്നത്. എന്താണ് ഇനി ചെയ്യേണ്ടതെന്ന് ചിന്തിക്കാനുള്ള സമയമാണിതെന്ന് കമ്പനി സി.ഇ.ഒ റിക്ക് വുൾഡൻബർഗ് കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ചു. സുപ്രീംകോടതി വിധിയോട് തങ്ങളോട് ചുമത്തിയ അധിക തീരുവക്ക് റീഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. എന്നാൽ, റീഫണ്ട് സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പരാമർശങ്ങളില്ല.
തന്റെ ഹരജി വന്നപ്പോൾ അത് രാഷ്ട്രീയപ്രേരിതമാണെന്ന് വിമർശിച്ചിവരുണ്ട്. എന്നാൽ, അതിൽ രാഷ്ട്രീയമൊന്നുമില്ല. അത് പൂർണമായും നികുതിയുമായി ബന്ധപ്പെട്ടതാണ്. തങ്ങൾ നൽകാൻ ബാധ്യതപ്പെട്ട നികുതി കൊടുക്കാൻ അമേരിക്കക്കാർ തയാറാണ്. എന്നാൽ, തങ്ങൾക്ക് നൽകാൻ ബാധ്യതയില്ലാത്ത നികുതി കൊടുക്കാൻ അവർ ഒരുക്കമല്ലെന്നും റിക്ക് വുൾഡൻബർഗ് പറഞ്ഞു.
രാജ്യത്തിന് കൂടുതൽ വരുമാനം വേണമെങ്കിൽ യു.എസ് കോൺഗ്രസിൽ ചർച്ച ചെയ്ത് അതിനുള്ള വഴികൾ കണ്ടെത്തണം. രാജ്യത്തെ എല്ലാ ജനങ്ങൾക്കും വിജയിച്ചുവെന്ന തോന്നലുണ്ടാക്കുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

