ഒരു മാസം പിന്നിട്ട പശ്ചിമേഷ്യൻ യുദ്ധം: യു.എസിന് ശതകോടികളുടെ നഷ്ടമെന്ന് റിപ്പോർട്ടുകൾ
text_fieldsവാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ അമേരിക്കൻ സൈന്യത്തിന് കനത്ത ആൾനാശവും സാമ്പത്തിക നഷ്ടവും ഉണ്ടായതായി റിപ്പോർട്ടുകൾ. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ ഇരുപതോളം യു.എസ് യുദ്ധവിമാനങ്ങളും അത്യാധുനിക എം.ക്യു 9 റീപ്പർ ഉൾപ്പെടെ നിരവധി ഡ്രോണുകളും തകർക്കപ്പെട്ടതായാണ് വിവരം. ശതകോടികളുടെ നഷ്ടം വരുത്തി മേഖലയിലെ പത്തോളം യു.എസ് റഡാർ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. മേഖലയിലെ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് കനത്ത വിള്ളലേൽപ്പിക്കുന്നതാണ് ഈ നീക്കങ്ങൾ.
തകർക്കപെട്ടത് അത്യാധുനിക ഡ്രോണുകൾ
അമേരിക്കയുടെ ഏറ്റവും കരുത്തുറ്റ എം.ക്യു 9 റീപ്പർ ഡ്രോണുകളിൽ 12 എണ്ണമാണ് ഇതുവരെ നഷ്ടമായത്. ഇതിൽ പത്തെണ്ണം ഇറാൻ വെടിവെച്ചിട്ടതാണെന്നും രണ്ടെണ്ണം സാങ്കേതിക തകരാറുകൾ മൂലം തകർന്നതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ വാങ്ങാനൊരുങ്ങുന്ന സ്കൈ ഗാർഡിയൻ, സീഗാർഡിയൻ മോഡലുകൾക്ക് സമാനമായ ഈ ഡ്രോണുകളിൽ ഒന്നിന് 16 ദശലക്ഷം ഡോളർ (150 കോടിയോളം രൂപ) വിലവരും. പൈലറ്റില്ലാത്ത വിമാനങ്ങളാണെങ്കിലും ഇവയുടെ തകർച്ച അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചത്.
റഡാർ കേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് ഇറാൻ
വാർത്താവിനിമയ-പ്രതിരോധ മേഖലയിൽ അമേരിക്കയ്ക്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് റഡാറുകൾക്ക് നേരെയുണ്ടായ ആക്രമണം. ഖത്തറിലെ അൽ ഉദൈദ് എയർബേസിലെ എ.എൻ/എഫ്.പി.എസ്-132 (AN/FPS-132) റഡാർ തകർക്കപ്പെട്ടത് ഇതിൽ നിർണായകമാണ്. 2013ൽ 1.1 ബില്യൺ ഡോളർ ചെലവിൽ സ്ഥാപിച്ച ഈ റഡാർ മാറ്റിസ്ഥാപിക്കാൻ മാസങ്ങൾ വേണ്ടിവരും. സമാനമായി സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലെ 'താഡ്' മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ റഡാറുകളും ലക്ഷ്യംവെക്കപ്പെട്ടു. റഡാറുകൾ തകർന്നതോടെ മിസൈൽ, ഡ്രോൺ സംവിധാനങ്ങളുടെ ഫലപ്രാപ്തി 95 ശതമാനത്തിൽനിന്ന് 25 ശതമാനമായി കുറഞ്ഞതായാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
ഡ്രോണുകൾക്ക് പുറമെ മൂന്ന് എഫ് 15 യുദ്ധവിമാനങ്ങൾ കുവൈത്തിന്റെ എഫ്/എ-18 ഹോർനെറ്റ് വിമാനത്തിൽനിന്ന് അബദ്ധത്തിൽ വെടിയുതിർത്ത് തകർക്കപ്പെട്ടിരുന്നു. കെ.സി 135 ഇന്ധന വാഹിനി വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യു.എസിന്റെ ആറു സൈനികർ കൊല്ലപ്പെട്ടു. സൗദിയിലെ വിമാനത്താവളങ്ങളിൽ വെച്ച് അഞ്ച് ടാങ്കർ വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കോടികളുടെ നഷ്ടമെന്ന് വെളിപ്പെടുത്തൽ
മുൻ പെന്റഗൺ ഉദ്യോഗസ്ഥ എലയ്ൻ മകസ്‌കർ നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. കണക്കുകൂട്ടൽ പ്രകാരം 1.4 ബില്യൺ മുതൽ 2.9 ബില്യൺ ഡോളർ വരെയാണ് അമേരിക്കയുടെ ആകെ നഷ്ടം. പഴയ വിമാനങ്ങൾക്ക് പകരം പുതിയത് വാങ്ങേണ്ടി വരുമ്പോൾ ഈ തുക ഇനിയും വർധിക്കുമെന്നും അവർ വ്യക്തമാക്കി. വിയറ്റ്നാം യുദ്ധത്തിലും 1991ലെ 'ഓപറേഷൻ ഡെസർട്ട് സ്റ്റോമിലും' അമേരിക്കയ്ക്ക് വിമാനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, ഇത്തവണ അത്യാധുനിക സാങ്കേതിക വിദ്യകൾക്ക് നേരിട്ട പ്രഹരം യു.എസ് സൈനിക തന്ത്രങ്ങളെ ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

