സൗദിക്ക് നേരെ ഞായറാഴ്ച്ച രാത്രിയിലും വൻ വ്യോമാക്രമണ ശ്രമം; മിസൈലുകളും ഡ്രോണുകളും തകർത്ത് പ്രതിരോധ സേന
text_fieldsറിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി ശത്രുക്കൾ നടത്തിയ വൻതോതിലുള്ള ഡ്രോൺ-ബാലിസ്റ്റിക് മിസൈൽ ആക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. തലസ്ഥാന നഗരമായ റിയാദും തന്ത്രപ്രധാനമായ എണ്ണപ്പാടങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടെത്തിയ ഡസൻ കണക്കിന് ഡ്രോണുകളും മിസൈലുകളുമാണ് വ്യോമസേന ആകാശത്തുവെച്ച് തന്നെ തകർത്തത്.
റിയാദിന് വടക്കുഭാഗത്ത് ഭീഷണി ഉയർത്തിയ രണ്ട് ഡ്രോണുകളും കിഴക്കൻ മേഖലയിൽ എത്തിയ 17 ഡ്രോണുകളും പ്രതിരോധ സേന വെടിവെച്ചിട്ടു. ഇതിന് പുറമെ രാജ്യത്തിന്റെ വിവിധ വ്യോമപരിധികളിലേക്ക് അതിക്രമിച്ചു കയറിയ എട്ടോളം ഡ്രോണുകളെയും സൈന്യം തകർത്തിട്ടുണ്ട്. റിയാദിലെ അതീവ സുരക്ഷാ മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടറിന് നേരെ നടന്ന ആക്രമണ ശ്രമവും പരാജയപ്പെടുത്തി. തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും എവിടെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
തന്ത്രപ്രധാന കേന്ദ്രങ്ങളായ അമീർ സുൽത്താൻ എയർബേസ്, ഷൈബ എണ്ണപ്പാടം എന്നിവ ലക്ഷ്യമിട്ടും വലിയ തോതിലുള്ള ആക്രമണ നീക്കങ്ങളാണ് നടന്നത്. എയർബേസിന് നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തടഞ്ഞു നശിപ്പിച്ചു. റുബഉൽ ഖാലി മേഖലയിലൂടെ ഷൈബ എണ്ണപ്പാടം ലക്ഷ്യമാക്കി നീങ്ങിയ രണ്ട് ഡ്രോണുകളും അൽ-ജൗഫ് മേഖലയുടെ കിഴക്ക് ഭാഗത്ത് കണ്ടെത്തിയ ശത്രു ഡ്രോണും പ്രതിരോധ മന്ത്രാലയം വിജയകരമായി പ്രതിരോധിച്ചു.
അതേസമയം, ഞായറാഴ്ച്ച വൈകിട്ട് ആൽഖർജിൽ
അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി എത്തിയ മിസൈൽ ലക്ഷ്യം തെറ്റി സമീപത്തെ പാർപ്പിട കേന്ദ്രത്തിൽ പതിച്ചു ഓരോ ഇന്ത്യൻ, ബംഗ്ലാദേശ് പൗരന്മാർ മരിക്കുകയും 12 ബംഗ്ലാദേശ് പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാനിൽ നിന്ന് ആക്രമണമുണ്ടായ ശേഷം സൗദിയിൽ സംഭവിച്ച ആദ്യത്തെ ആളപായം ആണിത്. ഒരു ക്ലീനിങ് ആൻഡ് മെയിന്റനൻസ് കമ്പനിയുടെ ലേബർ ക്യാമ്പിലാണ് അത്യാഹിതം സംഭവിച്ചത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സിവിലിയന്മാരുടെ സംരക്ഷണത്തിനുമായി സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും, ഏത് തരത്തിലുള്ള പ്രകോപനങ്ങളെയും നേരിടാൻ സൈന്യം സദാ സന്നദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

