യമനിൽ ഹൂതികളുടെ കനത്ത മിസൈൽ-ഡ്രോൺ ആക്രമണം; ഏഴുപേർ കൂടി കൊല്ലപ്പെട്ടു
text_fieldsസൻആ: യമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ചെങ്കടൽ തുറമുഖ നഗരമായ അൽ-മഹയിൽ ഹൂതികളുടെ നേതൃത്വത്തിൽ വീണ്ടും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. 11 പേരുടെ മരണത്തിടയാക്കിയ മുൻ ആക്രമണത്തിന് 24 മണിക്കൂർ തികയും മുമ്പാണ് പുതിയ ആക്രമണ പരമ്പരയിൽ ഏഴുപേർ കൂടി കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരമുണ്ടായ പുതിയ ആക്രമണത്തിൽ നാല് സൈനികരും മൂന്ന് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് യമൻ സൈന്യം തിങ്കളാഴ്ച അറിയിച്ചു. മുപ്പത് പേർക്ക് പരിക്കേറ്റു. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. പരിക്കേറ്റവരിൽ അധികപേരും ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
സാധാരണക്കാരുടെ വീടുകൾ, വൈദ്യുതി നിലയങ്ങൾ, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യ വസ്തുക്കൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവക്ക് കനത്ത നാശനഷ്ടമുണ്ടായി.ആക്രമണത്തിനിടെ 11 ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. രണ്ട് ബാലസ്റ്റിക് മിസൈലുകൾ ലക്ഷ്യം കാണാതെ കടലിൽ പതിച്ചു. കൂടാതെ, വാണിജ്യ തുറമുഖത്തേക്ക് അടുക്കുകയായിരുന്ന ആളില്ലാ സ്ഫോടക ബോട്ട് സൈന്യം തകർത്തു.സുരക്ഷ മുൻനിർത്തി അൽ-മഹയിലെ ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാരുമായി ബന്ധമുള്ള നാഷണൽ റസിസ്റ്റൻസ് ഫോഴ്സ് നിർദ്ദേശം നൽകി.
സൗദി സൈനിക മുന്നേറ്റങ്ങൾക്കും പടിഞ്ഞാറൻ തീരത്തും തൈസ് പ്രവിശ്യയിലും സഖ്യസേനയെ ആയുധങ്ങൾ നൽകി ശക്തിപ്പെടുത്തുന്നതിനുള്ള മറുപടിയായാണ് ആക്രമണമെന്ന് ഹൂതികൾ വ്യക്തമാക്കി. സൗദി സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകളും ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്‍യ സരി അവകാശപ്പെട്ടു.
തുറമുഖത്തുണ്ടായ സ്ഫോടനങ്ങളും തീപിടുത്തങ്ങളും അവിടെ സൂക്ഷിച്ചിരുന്ന ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും വൻ ശേഖരം കാരണമാണെന്ന് ഹൂതി പൊളിറ്റിക്കൽ കൗൺസിൽ അംഗം ഹിസാം അൽ-അസാദ് ആരോപിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ-മസീറ ടി.വി മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തിരുന്നു.
ഞായറാഴ്ച രാവിലെ നടന്ന ആദ്യഘട്ട ആക്രമണത്തിൽ എട്ട് സൈനികരും മൂന്ന് സാധാരണക്കാരും ഉൾപ്പെടെ 11 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അൽ-മഹ്ഫ തുറമുഖത്തെ കെട്ടിടങ്ങൾ, വാണിജ്യ സൗകര്യങ്ങൾ, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് മുൻ ആക്രമണങ്ങളിൽ വ്യാപകമായ തകർച്ച സംഭവിച്ചിരുന്നു.
ആക്രമണം അൽ-മഹ്‍യയിൽ മാത്രം ഒതുങ്ങിയില്ല. ഹുദൈദ തീരദേശ നഗരത്തിന് തെക്കുള്ള അൽ-ഖോഖ ജില്ലയും ആക്രമിക്കപ്പെട്ടു. പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ അംഗം താരിഖ് സാലിഹിന്റെ നേതൃത്വത്തിലുള്ള നാഷണൽ റസിസ്റ്റൻസ് ഫോഴ്സുമായി ബന്ധമുള്ള അൽ-ജുംഹുരിയ ടെലിവിഷൻ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഹൂതി ബാലസ്റ്റിക് മിസൈൽ വസതിയിൽ പതിച്ചതിനെ തുടർന്ന് സർക്കാറിന്റെ കീഴിലുള്ള ഹുദൈദ ഗവർണർ അൽ-ഹസൻ താഹർ വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

