യു.എസിൽ ഒരു കുടുംബത്തിലെ ഏഴുപേർ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; ആക്രമണ പരമ്പരക്ക് കാരണം ഗാർഹിക തർക്കം
text_fieldsവാഷിങ്ടൺ: യു.എസിലെ അയോവയിൽ മൂന്നിടങ്ങളിലായി ഒരു കുടുംബത്തിലെ ഏഴുപേർ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. ഗാർഹിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അയോവയിലെ വിവിധ ഭാഗങ്ങളിലായി മൂന്നിടങ്ങളിലായായിരുന്നു വെടിവെപ്പ്. മസ്‌കറ്റൈൻ നഗരത്തിലെ രണ്ട് വീടുകളിലും ഒരു ബിസിനസ് സ്ഥാപനത്തിലുമാണ് ആക്രമണ പരമ്പര അരങ്ങേറിയതെന്ന് പൊലീസ് പറയുന്നു.
തിങ്കളാഴ്ച ഉച്ച 12.12ഓടെ പാർക്ക് അവന്യൂവിലെ ഒരു വീട്ടിൽ വെടിവെപ്പ് നടന്നതായാണ് ആദ്യം വിവരം ലഭിച്ചതെന്ന് മസ്‌കറ്റൈൻ പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ നാലുപേരെ കണ്ടെത്തി. നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
മസ്‌കറ്റൈനിൽ തന്നെയുള്ള റയാൻ വില്ലിസ് മക്ഫാർലാൻഡ് എന്ന 52കാരനാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് എത്തുന്നതിന് മുമ്പുതന്നെ അയാൾ അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് അൽപസമയത്തിനകം തന്നെ സ്വയം വെടിയേറ്റ് മരിച്ച നിലയിൽ ഒരു കാൽനട പാലത്തിന് സമീപം മക്ഫാർലാൻഡിനെ കണ്ടെത്തി. ഉടൻ ചികിത്സ സഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഒരാളെ മിൽ സ്ട്രീറ്റിലെ വീട്ടിലും മറ്റൊരാളെ ഗ്രാൻഡ്‌വ്യൂ അവന്യൂവിന് അടുത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിലും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ട എല്ലാവരും. അതിനാൽതന്നെ ഗാർഹിക തർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

