ജനാധിപത്യവഴിയിൽ 60 വർഷം; കുവൈത്ത് ഭരണഘടന വാർഷികം ഇന്ന്
text_fieldsഭരണഘടന അസംബ്ലി അധ്യക്ഷൻ അമീറിന് ഭരണഘടന കൈമാറുന്നു (ഫയൽ)
കുവൈത്ത് സിറ്റി: ഗൾഫിന് ജനാധിപത്യവും ഭരണഘടനയും സംഭാവന ചെയ്തതിന്റെ അഭിമാനത്തിൽ രാജ്യം വെള്ളിയാഴ്ച ഭരണഘടനയുടെ അറുപതാം വാർഷികം ആഘോഷിക്കുന്നു. 1962 നവംബർ 11നാണ് രാജ്യത്ത് ഭരണഘടന നിലവിൽ വന്നത്. 11-ാം അമീർ ശൈഖ് അബ്ദുല്ല അൽ സാലിം അസ്സബാഹാണ് ഇതിന് ചുക്കാൻപിടിച്ചത്. 1938ൽ ഭരണഘടന രേഖയിൽ തുടങ്ങിയ പ്രക്രിയയുടെ തുടർച്ചയായാണ് 1962ൽ ഭരണഘടനയുടെ ജനനം.
ജനാധിപത്യ തത്ത്വങ്ങളിൽ അധിഷ്ഠിതമായ പാർലമെന്ററി സംവിധാനം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി അമീർ ശൈഖ് അബ്ദുല്ല അൽ സാലിം 1961 ആഗസ്റ്റ് 26ന് ഭരണഘടന അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിയമത്തിൽ ഒപ്പുവെച്ചു. 1962 ജനുവരിയിൽ ഭരണഘടന അസംബ്ലി നിലവിൽ വന്നു.
അബ്ദുല്ലത്തീഫ് മുഹമ്മദ് അൽ ഗാനിം സ്പീക്കറായും ഡോ. അഹ്മദ് അൽ ഖത്തീബ് ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടന അസംബ്ലി സമർപ്പിച്ച അന്തിമ കരടിന് 1962 നവംബർ മൂന്നിന് അംഗീകാരം ലഭിച്ചു. 1962 നവംബർ 11ന് അമീർ ഭരണഘടന അംഗീകരിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക നിമിഷമായി ഇതിനെ കണക്കാക്കുന്നു.
അഞ്ചു ഭാഗങ്ങളായി 182 അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്നതാണ് ഭരണഘടന. ആദ്യത്തേത് ഭരണകൂടത്തെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും, രണ്ടാമത്തേത് സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കുറിച്ചും വിശദീകരിക്കുന്നു. മൂന്നാമത്തേത് പൊതു അവകാശങ്ങളെയും കടമകളെയും കുറിച്ച് പറയുന്നു. നാലാമത്തേത് അധികാരികളെയും അഞ്ചാമത്തേത് പൊതു വ്യവസ്ഥകളെക്കുറിച്ചും വിശദമാക്കുന്നു.
ഭരണഘടനപ്രകാരമുള്ള ആദ്യ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനു1963 ജനുവരിയിൽ രാജ്യം സാക്ഷിയായി.ആഭ്യന്തരവും ബാഹ്യവുമായ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ രാജ്യത്തെ സഹായിച്ച കവചമാണ് ഭരണഘടന. 1990ലെ ഇറാഖി അധിനിവേശ സമയത്ത് അസ്ഥിത്വം നിലനിർത്താൻ ഇത് സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

