പ്രാർഥനയ്ക്കിടെ വിശ്വാസികളെ കുത്തിവീഴ്ത്തിയ മുപ്പത്തിയാറുകാരൻ അറസ്റ്റിൽ; അക്രമത്തിന് കാരണം മുസ്‌ലിം വിദ്വേഷമെന്ന് പൊലീസ്
text_fieldsസ്കോട്ട്ലന്‍റിലെ എഡിൻബർഗ് നഗരത്തിലും സമീപപ്രദേശങ്ങളായ സൈറ്റ്ഹിൽ, ടെൽഫോർഡ് റോഡ് എന്നിവിടങ്ങളിലും കഴിഞ്ഞ വെള്ളിയാഴ്ച മുസ്‌ലിം യുവാക്കൾക്ക് നേരെയുണ്ടായ അക്രമണവുമായി ബന്ധപ്പെട്ട് മുപ്പത്തിയാറുകാരനായ പ്രതിയെ സ്കോട്ട്‌ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിയിൽ പ്രാർഥനയിൽ ഏർപ്പെട്ടിരുന്നവർക്കും പ്രാർഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വിശ്വാസികൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇസ്‌ലാം മതവിഭാഗത്തോടുള്ള കടുത്ത വിദ്വേഷമാണ് പ്രതിയെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൂർച്ചയേറിയ കത്തി കൊണ്ടുള്ള അക്രമത്തിൽ 22-നും 39-നും ഇടയിൽ പ്രായമുള്ള അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവരിൽ മൂന്ന് യുവാക്കൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെങ്കിലും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
നഗരമധ്യത്തിലൂടെ മാരകായുധവുമായി നടന്ന ഇയാളെ സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബന്ധനസ്ഥനാക്കുന്ന സമയത്തും മുസ്‌ലിംകൾക്കെതിരെ കടുത്ത രീതിയിൽ ഇയാൾ അസഭ്യവർഷം നടത്തുന്നുണ്ടായിരുന്നു. തങ്ങളുടെ സഹോദരിമാരെ പീഡിപ്പിക്കുന്നതിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനും ഇത് ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാനുമാണ് താൻ ഈ കൃത്യം ചെയ്തതെന്നാണ് ഇയാൾ അലറിവിളിച്ചു പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ വിപുലമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നിലവിൽ പ്രദേശത്ത് മറ്റ് സംഘർഷാവസ്ഥയോ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. ക്രൂരമായ ഈ ആക്രമണത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമെർ ശക്തമായി അപലപിച്ചു. പരിക്കേറ്റവർക്കൊപ്പം രാജ്യം നിൽക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, സമയബന്ധിതമായി ഇടപെട്ട എമർജൻസി വിഭാഗത്തിനും പൊലീസിനും നന്ദി രേഖപ്പെടുത്തി. വിദ്വേഷ രാഷ്ട്രീയത്തിനും വംശീയതയ്ക്കും തങ്ങളുടെ നാട്ടിൽ സ്ഥാനമില്ലെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നിയും പ്രതികരിച്ചു. ആരാധനയ്ക്കിടയിൽ വിശ്വാസികൾ ആക്രമിക്കപ്പെട്ടത് അതീവ ഗുരുതരമായി കാണണമെന്നും ഇത് മുസ്‌ലിം സമൂഹത്തിന് നേരെ നടന്ന ആസൂത്രിത അക്രമമാണെന്നും സ്കോട്ടിഷ് മോസ്ക് അസോസിയേഷൻ പ്രസ്താവിച്ചു. അറസ്റ്റിലായ പ്രതിയെ വൈകാതെ തന്നെ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

