20 മിനിറ്റിൽ കുടിച്ചത് രണ്ടു ലിറ്റർ വെള്ളം; യു.എസിൽ 35കാരിക്ക് ദാരുണാന്ത്യം; മരണകാരണം ഹൈപോനാട്രേമിയ
text_fieldsന്യൂയോർക്ക്: 20 മിനിറ്റിൽ രണ്ടു ലിറ്റർ വെള്ളം കുടിച്ചതിനു പിന്നാലെ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യു.എസ് വനിത കുഴഞ്ഞുവീണു മരിച്ചു. ഇൻഡ്യാന സ്വദേശിയായ ആഷ്‌ലി സമ്മേഴ്സാണ് (35) മരിച്ചത്.
കുടുംബത്തോടൊപ്പം അവധിയാഘോഷിക്കുന്നതിനിടെ നിർജ്ജലീകരണം അനുഭവപ്പെട്ട യുവതി 20 മിനിറ്റില്‍ നാലുകുപ്പി വെള്ളമാണ് കുടിച്ചത്. തുടര്‍ന്ന് യാത്രതിരിക്കവേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതജലപാനമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വളരെ കുറഞ്ഞ സമയത്ത് വളരെയധികം വെള്ളം കുടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. ഹൈപോനാട്രേമിയ എന്നാണ് ഈ രോഗാവസ്ഥക്ക് പറയുക. രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമാം വിധം താഴുമ്പോഴാണ് ഹൈപോനാട്രേമിയ ഉണ്ടാകുന്നത്. ശരീരം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണിത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോള്‍ അധികജലം കോശങ്ങളില്‍ പ്രവേശിച്ച് അവയുടെ വീക്കത്തിന് കാരണമാകും. ഇത് മസ്തിഷ്‌കത്തില്‍ സംഭവിച്ചാല്‍ അവസ്ഥ കൂടുതല്‍ ഗുരുതരമാകും.
തലയോട്ടിയുള്ളതിനാല്‍ ഒരു പരിധിക്ക് അപ്പുറം കോശങ്ങളുടെ വീക്കം സാധ്യമാകാതെ വരും. അതേസമയം, അധികജലം കോശങ്ങളെ വീണ്ടും വലുതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഇത് ആളുകളെ അബോധാവസ്ഥയിലേക്കും ചിലപ്പോള്‍ മരണത്തിലേക്കും നയിക്കും. ഛര്‍ദ്ദി, തലവേദന, ആശയക്കുഴപ്പം, തളര്‍ച്ച, കുറഞ്ഞ രക്തസമ്മര്‍ദ്ദം, മാംസപേശികള്‍ ദുര്‍ബലമാവുക, കോച്ചിപ്പിടിക്കുക തുടങ്ങിയവയാണ് ഹൈപോനാട്രേമിയയുടെ ലക്ഷണങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

