ഫിലിപ്പീൻസിൽ നിർമാണത്തിലിരുന്ന ഒമ്പത് നില കെട്ടിടം തകർന്നു; മൂന്ന് മരണം, 17 പേരെ കാണാനില്ല
text_fieldsഅഞ്ജലസ് സിറ്റി: ഫിലിപ്പീൻസിലെ പാംപാങ്ക പ്രവിശ്യയിലെ അഞ്ജലസ് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന ഒമ്പത് നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന 17 പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. തിങ്കളാഴ്ച പുലർച്ചെ നടത്തിയ തിരച്ചിലിൽ രണ്ട് തൊഴിലാളികളെ പുറത്തെടുത്തെങ്കിലും ഒരാൾ മരണപ്പെട്ടിരുന്നു. രണ്ടാമത്തെ ആളെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ തീവ്രശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശക്തമായ ഇടിമിന്നലിന് പിന്നാലെ ഞായറാഴ്ച പുലർച്ചെയാണ് വലിയ ശബ്ദത്തോടെ കെട്ടിടം തകർന്നു വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ അടുത്തുള്ള ഒരു ബജറ്റ് ഹോട്ടലിലേക്ക് കൂടി വീണതോടെ അവിടെയുണ്ടായിരുന്ന ഒരു മലേഷ്യൻ വിനോദസഞ്ചാരിയും മരണപ്പെട്ടിട്ടുണ്ട്.
ഭീമാകാരമായ കോൺക്രീറ്റ് സ്ലാബുകളും ഇരുമ്പ് കമ്പികളും അലുമിനിയം സ്കാഫോൾഡിംഗുകളും കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. സ്ലാബുകൾ ഏത് നിമിഷവും ഇടിഞ്ഞു വീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് അഗ്നിശമസേനയും പോലീസും രക്ഷാപ്രവർത്തനം നടത്തുന്നത്. കടുത്ത വേനൽച്ചൂടും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരുടെ ബന്ധുക്കൾ പ്രാർത്ഥനയോടെയും ആശങ്കയോടെയും സ്ഥലത്ത് കാത്തിരിക്കുകയാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്ലൈവുഡുകളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 26 തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്താനോ അല്ലെങ്കിൽ ഓടി രക്ഷപ്പെടാനോ കഴിഞ്ഞിരുന്നു. 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതിൽ ഒരാൾ എവിടെയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും പുറത്തെടുക്കാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അപകടകാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് നാഷണൽ പോലീസ് മേധാവി ജനറൽ ജോസ് മെലെൻസിയോ നർട്ടാടെസ് ജൂനിയർ വ്യക്തമാക്കി. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട സുരക്ഷാ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

