പാക്- അഫ്ഗാൻ സംഘർഷം വീണ്ടും രൂക്ഷം; 29 പേർ കൊല്ലപ്പെട്ടു
text_fieldsഇസ്ലാമാബാദ്: പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാവുന്നു. അഫ്ഗാനിലെ സായുധസംഘങ്ങളുടെ താവളങ്ങൾക്ക് നേരെ നടത്തിയ 'കാലിബ്രേറ്റഡ്' ആക്രമണങ്ങളിൽ 29 പേർ കൊല്ലപ്പെട്ടതായി പാകിസ്താൻ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ പക്തിയ, പക്തിക, കുനാർ എന്നീ പ്രദേശങ്ങളിലെ മൂന്ന് കേന്ദ്രങ്ങൾ കരനീക്കത്തിലൂടെ തകർത്തതായും 29 ഭീകരരെ വധിച്ചതായും പാക് വിവര സാങ്കേതിക മന്ത്രി അത്താവുല്ല തരാർ അറിയിച്ചു. കിഴക്കൻ അഫ്ഗാൻ അതിർത്തിയിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ നിരപരാധികളായ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. ഈ നടപടിയെ അദ്ദേഹം "ഭീരുത്വപരമായ കടന്നുകയറ്റം" എന്നാണ് വിശേഷിപ്പിച്ചത്.
കറാച്ചിയിൽ നടന്ന സ്ഫോടനത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ (ടി.ടി.പി)ഏറ്റെടുത്തിരുന്നു.
ശനിയാഴ്ച രാത്രിയാണ് കറാച്ചിയിലെ പാക് അർധസൈനിക വിഭാഗമായ 'സിന്ധ് റേഞ്ചേഴ്സി'ന്റെ കെട്ടിടത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയത്. തുടർന്നുണ്ടായ സ്ഫോടനത്തിന് പിന്നാലെ ഭീകരൻ കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയും ഗ്രനേഡുകൾ എറിയുകയും വെടിയുതിർക്കുകയും ചെയ്തു.
കെട്ടിടം വളഞ്ഞ സുരക്ഷാ സേനയും ഭീകരരും തമ്മിൽ 90 മിനിറ്റോളം വെടിവെപ്പ് നടന്നു. പ്രത്യേക സുരക്ഷാ യൂണിറ്റും തീവ്രവാദ വിരുദ്ധ സേനയും റേഞ്ചേഴ്സിനൊപ്പം ഓപ്പറേഷനിൽ പങ്കെടുത്തു. ആക്രമണത്തിൽ നാല് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. തിരിച്ചുള്ള ആക്രമണത്തിൽ ആറ് ഭീകരരെ സൈന്യം വധിക്കുകയും പരിക്കേറ്റ ഒരാളെ പിടികൂടുകയും ചെയ്തു. ഇയാൾ അഫ്ഗാൻ പൗരനാണെന്നാണ് റിപ്പോർട്ടുകൾ.
മൂന്നാഴ്ച മുൻപ് അഫ്ഗാനിസ്ഥാനിലെ സായുധപ്രവർത്തകരുടെ താവളങ്ങൾക്ക് നേരെ പാകിസ്താൻ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു.
തങ്ങളുടെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഭീകരർക്ക് അഫ്ഗാൻ സർക്കാർ അഭയം നൽകുന്നുണ്ടെന്ന് പാകിസ്താൻ ആരോപിക്കുന്നു. എന്നാൽ, തങ്ങളുടെ മണ്ണ് ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്ന് കാബൂൾ ഇത് ആവർത്തിച്ച് നിഷേധിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

