ലിബിയൻ തീരത്ത് ഒരാഴ്ചയ്ക്കിടെ അടിഞ്ഞത് പെൺകുട്ടിയുടേതടക്കം 15 മൃതദേഹങ്ങൾ
text_fieldsബെൻഗാസീ: കിഴക്കൻ മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് വൻ ദുരന്തം. ഒരാഴ്ചയ്ക്കിടെ ലിബിയൻ തീരത്തുനിന്ന് ഒരു പെൺകുട്ടിയുടേതുൾപ്പെടെ 15 അഭയാർത്ഥികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവർ സഞ്ചരിച്ച ബോട്ട് കടലിൽ മറിഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് സുരക്ഷാ-നാവികസേനാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട പത്തുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
ഈജിപ്ഷ്യൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന തോബ്രൂക്ക് നഗരത്തിന്റെ വിവിധ തീരപ്രദേശങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്ത് കരയ്ക്കടുപ്പിച്ചത്. കണ്ടെത്തിയ ഭൗതികശരീരങ്ങളിൽ ഭൂരിഭാഗവും ഏറെനാൾ കടലിൽ കിടന്ന് ജീർണ്ണിച്ച അവസ്ഥയിലായിരുന്നു. രക്ഷപ്പെട്ടവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അപകട സമയത്ത് ബോട്ടിൽ ഏകദേശം 61 പേരുണ്ടായിരുന്നതായാണ് നിഗമനം. അതുകൊണ്ടുതന്നെ കടലിൽ ഇനിയും മൃതദേഹങ്ങൾ കണ്ടെത്താനുണ്ടെന്നാണ് വിവരം. തോബ്രൂക്ക് തീരങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പ്ലാസ്റ്റിക് ബാഗുകളിലാക്കി മാറ്റുന്ന ഭയാനകമായ ചിത്രങ്ങൾ തോബ്രൂക്ക് റെഡ് ക്രസന്റ് അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
അതേസമയം, ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിക്ക് സമീപമുള്ള ഖുമാസ് നഗരത്തിൽ മറ്റൊരു ബോട്ട് അപകടത്തിൽപ്പെട്ട 13 കുടിയേറ്റക്കാരെ എമർജൻസി മെഡിസിൻ ആൻഡ് സപ്പോർട്ട് സെന്റർ അധികൃതർ രക്ഷപ്പെടുത്തി നിലവിൽ ചികിത്സ ലഭ്യമാക്കുന്നുണ്ട്.
2011ൽ മുൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫി പുറത്താക്കപ്പെട്ടതിനുശേഷം കടുത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് ലിബിയ കടന്നുപോകുന്നത്. ആഭ്യന്തര യുദ്ധവും ദാരിദ്ര്യവും മൂലം വലയുന്ന വിവിധ ആഫ്രിക്കൻ-അറബ് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക് മരുഭൂമിയും മെഡിറ്ററേനിയൻ കടലും കടന്ന് യൂറോപ്പിലേക്ക് പലായനം ചെയ്യാനുള്ള പ്രധാന താവളമായി ലിബിയ മാറിയിരിക്കുകയാണ്. ഇതിനുപുറമെ, ലിബിയയിലെ എണ്ണമേഖലയുമായി ബന്ധപ്പെട്ട ജോലികൾ തേടിയും വലിയ തോതിൽ പാവപ്പെട്ട കുടിയേറ്റക്കാർ ഇവിടേക്ക് എത്താറുണ്ട്. സുരക്ഷിതമല്ലാത്ത യാത്രാമാർഗ്ഗങ്ങളിലൂടെ മെച്ചപ്പെട്ട ജീവിതം തേടിയുള്ള ഇവരുടെ ഇത്തരം പ്രയാണങ്ങളാണ് പലപ്പോഴും മെഡിറ്ററേനിയൻ കടലിനെ മരണക്കയമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

