ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് 14 മരണം; മരിച്ചവരിൽ പത്തു വയസ്സുകാരനും
text_fieldsധാക്ക: ബംഗ്ലാദേശിൽ കനത്ത മഴയ്ക്കും കാറ്റിനുമിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പത്തു വയസ്സുകാരനടക്കം 14 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പാടത്തും മറ്റ് തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്തിരുന്ന കർഷകരും തൊഴിലാളികളുമാണ്. തലസ്ഥാനമായ ധാക്കയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ കൊടുങ്കാറ്റിലും മഴയിലുമാണ് മിന്നൽപിണരുകൾ ദുരന്തം വിതച്ചത്.
മരിച്ചവരിൽ ഒരാൾ വിവാഹം കഴിഞ്ഞ് എട്ടാം ദിവസം തേയിലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് മടങ്ങവേയാണ് അപകടത്തിൽപ്പെട്ടത്. വീടിന് പുറത്ത് നിൽക്കുകയായിരുന്ന പത്തു വയസ്സുകാരനും കൂടെയുണ്ടായിരുന്ന രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
മിന്നൽ മരണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ 2016-ൽ ബംഗ്ലാദേശ് സർക്കാർ ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മേയിൽ മാത്രം ഇരുനൂറിലധികം പേരാണ് രാജ്യത്ത് മിന്നലേറ്റു മരിച്ചത്. അന്തരീക്ഷത്തിലെ ചൂടും ഈർപ്പവും വർധിക്കുന്ന ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് മിന്നൽ മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഉയരമുള്ള മരങ്ങൾ വെട്ടിമാറ്റുന്നത് മിന്നൽ നേരിട്ട് മനുഷ്യരിലേക്ക് പതിക്കാൻ കാരണമാകുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

