ബ്രോബിക്കും ഗാക്പോയ്ക്കും ഇരട്ടഗോൾ; സ്വീഡനെ അഞ്ചടിച്ച് വീഴ്ത്തി നെതർലൻഡ്‌സ് (5-1)
text_fieldsഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടത്തിൽ സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഡച്ച് പട സ്വീഡനെ തകർത്തെറിഞ്ഞത്. ഇരട്ട ഗോളുകൾ നേടിയ ബ്രയാൻ ബ്രോബി, കോഡി ഗാക്പോ എന്നിവരുടെയും ക്രൈസൻസിയോ സമ്മർവില്ലിന്റെയും ഗോളുകളാണ് നെതർലൻഡ്‌സിന് തകർപ്പൻ ജയം സമ്മാനിച്ചത്. ആന്റണി എലാങ്കയാണ് സ്വീഡന്റെ ഏക ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ നെതർലൻഡ്‌സ് തങ്ങളുടെ റൗണ്ട് ഓഫ് 32 സാധ്യതകൾ കൂടുതൽ സജീവമാക്കി.
പ്രതിരോധവും ആക്രമണവും ഒരുപോലെ മികച്ചതാക്കിയ നെതർലൻഡ്‌സിന് മുന്നിൽ സ്വീഡിഷ് തന്ത്രങ്ങൾ ആദ്യ പകുതിയിൽ തന്നെ വിലപ്പോയില്ല. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ നെതർലൻഡ്‌സ് തങ്ങളുടെ ആദ്യ വെടിപൊട്ടിച്ചു. ഡച്ച് സൂപ്പർ താരം കോഡി ഗാക്പോ ഇടതുവിങ്ങിൽ നിന്ന് ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസ് ലക്ഷ്യം തെറ്റാതെ ബ്രയാൻ ബ്രോബി വലയിലെത്തിക്കുകയായിരുന്നു. പതിനേഴാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസിന്റെ ഊഴമായിരുന്നു. ഡംഫ്രീസ് നൽകിയ കൃത്യതയാർന്ന പാസ് സ്വീകരിച്ച ബ്രോബി ക്ലോസ് റേഞ്ച് ഫിനിഷിങ്ങിലൂടെ പന്ത് വീണ്ടും സ്വീഡിഷ് വലയിലാക്കി (2-0).
രണ്ട് ഗോളുകൾക്ക് പിന്നിലായതോടെ സ്വീഡൻ ഉണർന്നുകളിക്കാൻ തുടങ്ങി. വിക്ടർ ഗ്യോകെറസും അലക്സാണ്ടർ ഇസാക്കും യാസിൻ അയാരിയും ചേർന്ന് ഡച്ച് ഗോൾമുഖത്ത് തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. നിരവധി തവണ ഇവർ നെതർലൻഡ്‌സ് പ്രതിരോധം ഭേദിച്ചെങ്കിലും ഡച്ച് ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗൻ വന്മതിലായി നിലകൊണ്ടു. ഗ്യോകെറസിന്റെയും അയാരിയുടെയും അപകടകരമായ ഷോട്ടുകൾ വെർബ്രൂഗൻ തകർപ്പൻ ഡൈവുകളിലൂടെയാണ് തട്ടിയകറ്റിയത്.
രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കകം നെതർലൻഡ്‌സ് വീണ്ടും പ്രഹരിച്ചു. 47-ാം മിനിറ്റിൽ ഡംഫ്രീസിന്റെ ക്രോസിൽ നിന്ന് കോഡി ഗാക്പോ ഡച്ച് പടയുടെ മൂന്നാം ഗോൾ നേടി. തുടർന്ന് 54-ാം മിനിറ്റിൽ ഗാക്പോ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ സ്വീഡൻ പൂർണ്ണമായും തകർന്നു. ക്രൈസൻസിയോ സമ്മർവില്ലിന്റെ പാസിൽ നിന്നായിരുന്നു ഗാക്പോയുടെ ഈ ഗോൾ (4-0).
58-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്കിന്റെ പാസിൽ നിന്ന് പകരക്കാരനായി ഇറങ്ങിയ ആന്റണി എലാങ്ക സ്വീഡനായി ഒരു ഗോൾ മടക്കി (4-1). എന്നാൽ ഡച്ചുകാർ ഗോൾവേട്ട അവസാനിപ്പിച്ചിരുന്നില്ല. 89-ാം മിനിറ്റിൽ മെംഫിസ് ഡിപെയുടെ അസിസ്റ്റിൽ ബോക്സിന് പുറത്തുനിന്നുള്ള മനോഹരമായ ഷോട്ടിലൂടെ ക്രൈസൻസിയോ സമ്മർവില്ലെ നെതർലൻഡ്‌സിന്റെ അഞ്ചാം ഗോളും വലയിലാക്കി പട്ടിക പൂർത്തിയാക്കി.
റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടാൻ ഈ മത്സരത്തിലെ ഫലം ഇരു ടീമുകൾക്കും നിർണായകമായിരുന്നു. വിജയത്തോടെ നെതർലൻഡ്‌സിന്റെ നോക്കൗട്ട് സാധ്യതകൾ ശക്തമായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തുനീഷ്യയാണ് ഡച്ചുകാരുടെ എതിരാളികൾ. മറുവശത്ത്, വലിയ തോൽവി വഴങ്ങിയ സ്വീഡന്റെ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

